ടിക്ക് ഏത് രാഷ്ട്രീയ പാർട്ടിക്കൊപ്പം?
തൃശൂർ: ശാന്തമെന്ന് തോന്നിക്കുമെങ്കിലും പ്രക്ഷുബ്ധമായ നാട്ടിക, അടിയൊഴുക്കുകൾ വിധിയെഴുതുന്ന മണ്ഡലം. സിറ്റിംഗ് എം.എൽ.എയായിരുന്ന സി.സി.മുകുന്ദന്റെ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം, വാക്‌പോര്, കേസ്...അങ്ങനെ മണ്ഡലത്തിൽ ഇത്തവണ നടന്നത് തീപാറും ത്രികോണപ്പോരാട്ടം. '42 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് സി.സി. മുകുന്ദന്റെ വിശ്വാസം. മുൻ രീതി തുടർന്നാൽ ഇത്തവണ 30,000ൽ അധികം വോട്ട് നേടിയാകും വിജയിക്കുകയെന്നതാണ് ഗീതാഗോപിയുടെ പക്ഷം. നിഷ്പക്ഷ വോട്ടുകൾ ഒപ്പമുണ്ടെന്നും അപ്രതീക്ഷിത മുന്നേറ്റം നടത്തുമെന്നുമാണ് സുനിൽ ലാലൂർ പറയുന്നത്.
ഈ പോരിൽ വിജയം ആർക്കെന്ന് പ്രവചിക്കുക അസാദ്ധ്യം, എങ്കിലും സ്ഥാനാർത്ഥികൾ അവരുടെ സാദ്ധ്യതകളെ കുറിച്ച് കേരളകൗമുദിയോട് മനസ് തുറക്കുന്നു.
നിഷ്പക്ഷ വോട്ടുകൾ ഒപ്പം : സുനിൽ ലാലൂർ
'കോൺഗ്രസ് വോട്ട് കൊണ്ട് നാട്ടികയിൽ വിജയിക്കാൻ കഴിയുമെന്ന വിശ്വാസമില്ല. നിഷ്പക്ഷ വോട്ടുകൾ ഒപ്പം നിന്നിട്ടുണ്ട്. വിജയം ഉറപ്പാണ്.' യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ ഉറപ്പിക്കുന്നു. വനിതകൾ, യുവാക്കൾ എല്ലാവരും യു.ഡി.എഫിന് വോട്ട് ചെയ്തു. സാധാരണക്കാരുടെ അഭിപ്രായം സ്വരൂപിച്ചാണ് വിജയിക്കുമെന്ന് പറയുന്നത്. അടിയൊഴുക്കുകൾ ഫലം വന്നതിന് ശേഷമേ പറയാനാകൂ, എങ്കിലും അനുകൂലമാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സുനിൽ ലാലൂർ.
പ്രചാരണം പോലെ പ്രവർത്തനം
പ്രചാരണപര്യടനം പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിലാണ് ഇപ്പോഴും സുനിൽ ലാലൂർ. കല്യാണം, മരണവീടുകൾ എല്ലായിടത്തുമുണ്ട്. വിശ്രമമില്ല, ഒരുദിവസം കുടുംബത്തോടൊപ്പം ചെലവഴിച്ചു, വീണ്ടും നാട്ടുകാർക്കിടയിലാണ്.
42 ശതമാനം വോട്ടുറപ്പ്: മുകുന്ദൻ
'നാട്ടികയുടെ എം.എൽ.എയായി വീണ്ടും വരും.' എൻ.ഡി.എ സ്ഥാനാർത്ഥി സി.സി. മുകുന്ദന്റേതാണ് ഉറപ്പ്. '42 ശതമാനം വോട്ട് എൻ.ഡി.എ നേടും. ബാക്കിയേ മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും ലഭിക്കൂ. വൻഭൂരിപക്ഷം നേടും. എം.എൽ.എയെന്ന നിലയിലുള്ള ജനങ്ങളുടെ വിലയിരുത്തലും വോട്ടാകും. രണ്ടാം സ്ഥാനത്ത് സുനിൽ ലാലൂർ എത്തുമെന്ന് പ്രവചിക്കുന്ന മുകുന്ദൻ സഹപ്രവർത്തകയായിരുന്ന ഗീത ഗോപി മൂന്നാം സ്ഥാനത്ത് മാത്രമേ എത്തൂവെന്നും പറയുന്നു.
ബി.ജെ.പി പരിപാടികളിൽ സജീവം
ഒരുദിവസം തന്നെ വേണ്ടെന്ന് സി.പി.ഐ പറഞ്ഞപ്പോൾ അഭയം തന്നവരാണ് ബി.ജെ.പി, പാർട്ടി പരിപാടികളിൽ സജീവമാകുകയാണ് ഇപ്പോൾ. തിരഞ്ഞെടുപ്പിന് ശേഷം പ്രവർത്തിക്കാൻ ഒരു സ്ഥാനം നൽകുമെന്ന പ്രതീക്ഷയുമുണ്ട്.
ഭൂരിപക്ഷം 30,000+ : ഗീത ഗോപി
2011ൽ എനിക്ക് 16,500, 2021ൽ 26,775, കഴിഞ്ഞ തവണ സി.പി.ഐക്ക് 28,000, ഇക്കുറി അതിലേറെ പ്രതീക്ഷിക്കുന്നു. 30,000ൽ ഏറെ വരും ' എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഗീത ഗോപി വിജയപ്രതീക്ഷയിലാണ്. പത്തുവർഷം എം.എൽ.എയായിരുന്നതിന്റെ പരിചയവും സ്‌നേഹവും ആരും മറക്കില്ല. വികസനത്തുടർച്ചയ്ക്ക് എൽ.ഡി.എഫിന് വോട്ട് ചെയ്യണമെന്ന ബോദ്ധ്യം ജനത്തിനുണ്ട്. വോട്ടർമാരിൽ നിന്നും പോസിറ്റീവ് റെസ്‌പോൺസ് ആണ് ഗീത ഗോപി പറയുന്നു.
കർഷകർക്കൊപ്പം
തിരഞ്ഞെടുപ്പിന് ശേഷവും വിശ്രമമില്ലെന്ന് ഗീത ഗോപി. ചേർപ്പ് മേഖലയിൽ 300 ചാക്ക് നെല്ല് സപ്ലൈകോ അധികൃതർ കൊണ്ടുപോകുന്നില്ലെന്ന കർഷകരുടെ പരാതിയെ തുടർന്ന് അവിടെയായിരുന്നു ഇന്നലെ. ഓരോ കാര്യങ്ങളുമായി സജീവ രാഷ്ട്രീയ പ്രവർത്തനത്തിലാണ് ഗീത.