കിഴക്കേകോട്ടയിൽ ആളുകയറാതെ ഫുട്ഓവർബ്രിഡ്ജ്

Monday 13 April 2026 1:10 AM IST

സ്റ്റാൻഡിൽ നിന്ന് ഫുട്ഓവർബ്രിഡ്ജിലേക്കുള്ള ദൂരം പ്രശ്നം

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി നിർമ്മിച്ച ഫുട്ഓവർബ്രിഡ്ജ് ആരും ഉപയോഗിക്കുന്നില്ലെന്ന് ആക്ഷേപം. മൂന്ന് വർഷം മുൻപാണ് പൊതുജനങ്ങൾക്കായി ഫുട്ഓവർബ്രിഡ്ജ് തുറന്നുകൊടുത്തത്.

നഗരസഭയുടെ സ്മാർട്ട്സിറ്റി ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം.

നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് കിഴക്കേകോട്ട. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് നിരവധി കാൽനടയാത്രക്കാരുടെ ജീവൻ പൊലിഞ്ഞതോടെ, ഇതിന് പരിഹാരമായാണ് ഇവിടെ ഫുട്ഓവർബ്രിഡ്ജ് നിർമ്മിച്ചത്. എന്നാൽ ഫുട്ഓവർബ്രിഡ്ജ് നിർമ്മിച്ചിട്ടും ഭൂരിഭാഗം കാൽനടയാത്രക്കാരും ഇപ്പോഴും തിരക്കേറിയ റോഡ് മുറിച്ച് കടക്കുകയാണ്.

കയറാൻ വയ്യെന്ന്

ബസ് സ്റ്റാൻഡിൽ നിന്ന് ഫുട്ഓവർബ്രിഡ്ജിലേക്കുള്ള ദൂരമാണ്,കാൽനടയാത്രക്കാരെ ഇതിൽ നിന്ന് അകറ്റുന്നത്.ഫുട്ഓവർബ്രിഡ്ജിലേത്തി കയറിയിറങ്ങി വരുമ്പോഴേക്കും ബസ് പോകുമെന്നും,ആ നേരം റോഡ് മുറിച്ച് കടന്നാൽ സമയം ലാഭമാണെന്നുമാണ് യാത്രക്കാർ പറയുന്നത്. പടികയറാൻ ബുദ്ധിമുട്ടുള്ളവർക്കായി പാലത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് ലിഫ്ടുകളാണുള്ളത്. ഇവിടെ രണ്ട് സെക്യൂരിറ്രികളെയും നിയോഗിച്ചിട്ടുണ്ട്.എന്നാൽ ലിഫ്ട് ഉപയോഗിക്കാനറിയാത്ത പ്രായമായവരും പേടിയുള്ളവരും പടിക്കെട്ട് കയറി ഇറങ്ങാനുള്ള മടികാരണം റോഡ് മുറിച്ച് കടക്കുകയാണ് പതിവ്.

അപകടം വിളിച്ചു വരുത്തല്ലേ

നഗരത്തിലെ പ്രധാന അപകട സ്പോട്ടാണ് കിഴക്കേകോട്ട. നിരവധി വാഹനങ്ങൾ എപ്പോഴുമെത്തുന്ന ഇവിടെ റോഡ് മുറിച്ച് കടക്കുന്നത് വൻ ദുരന്തത്തിന് കാരണമാകും. കൂടാതെ റോഡിന് നടുവിലായി സ്ഥാപിച്ചിട്ടുള്ള വേലികൾ മറികടന്ന് നടക്കുന്നതും അപകടമാണ്.

ഇപ്പോൾ സെൽഫി പോയിന്റ്

കാൽനടയാത്രക്കാർ ഉപയോഗിക്കുന്നില്ലെങ്കിലും ഫുട്ഓവർബ്രിഡ്ജ് വിദ്യാർത്ഥികളുടെ സെൽഫി സ്പോട്ടാണ്. സ്കൂൾ കോളേജ് വിടുന്ന സമയങ്ങളിൽ വിദ്യാർത്ഥികൾ കൂട്ടമായി ഫുട്ഓവർബ്രിഡ്ജിൽ കയറുകയും സെൽഫിയെടുക്കാനും കാഴ്ചകൾ കാണാനും ഇവിടെയെത്താറുണ്ട്. ‌