കാൽ നൂറ്റാണ്ടിന്റെ കൗതുകമായി കള്ളിച്ചെടി
മുഹമ്മ: ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ദിനത്തിൽ നട്ട കള്ളിമുൾച്ചെടി ഇന്ന്, ഓഡിറ്റോറിയത്തോളം വളർന്ന് മരമായി. ഇരുപത്തിയഞ്ച് വയസുണ്ട്
കള്ളിച്ചെടിക്ക്. മുമ്പ് സർവ്വ സാധാരണമായി പറമ്പുകളിൽ കണ്ടിരുന്ന കള്ളിമുൾച്ചെടി അടുത്തിടെയാണ് അലങ്കാര ചെടിയായി വീട്ടുമുറ്റത്തേയ്ക്ക് കയറിത്തുടങ്ങിയത്. എന്തായാലും, പാട്ടുകളം ക്ഷേത്ര ഓഡിറ്റോറിയത്തിന് മുന്നിലെ കള്ളിമുൾച്ചെടി കൗതുക കാഴ്ചയായി മാറിക്കഴിഞ്ഞു.
2001ലാണ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടന്നത്. അന്ന് വിരലോളം വലുപ്പമുള്ള കള്ളിച്ചെടിയുടെ കാണ്ഡം നട്ടതാണ്. അത് ഭൂമിയുടെ ആഴങ്ങളിൽ വേരുകൾ താഴ്‌ത്തുകയും മുകളിൽ വൻ മരങ്ങളുടെതുപോലെ തടിച്ച വേരുകൾ വളർത്തിയെടുക്കുകയും ചെയ്തു.
മരങ്ങൾ പോലെ തടിയും ശിഖരങ്ങളും വിസ്തൃതമായ തലപ്പും വളർന്നുപൊങ്ങി. മരം പോലെ രണ്ടരയാൾ പൊക്കത്തിൽ വളന്നു നിൽക്കുന്ന കള്ളിച്ചെടി ഒരു പക്ഷെ, കേരളത്തിൽ ഇവിടെ മാത്രമേ കാണാൻ കഴിയൂ. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂക്കാറുണ്ടെങ്കിലും ഇതുവരെ കായ് ഉണ്ടായിട്ടില്ല.
ആൽബങ്ങളിലെ താരം
ലോകത്ത് പല തരത്തിലുണ്ടെങ്കിലും ഇവിടെയുള്ളത് ചതുരാകൃതിയിലുള്ള കള്ളിമുൾച്ചെടിയാണ്. മനോഹരമായ പൂക്കളും സ്വാദിഷ്ടമായ പഴങ്ങളും
നൽകുന്ന കള്ളിമുൾച്ചെടികളുമുണ്ട്. മരുന്നുകൾ നിർമ്മിക്കാൻ ഇവ ഉപയോഗിക്കുന്നുണ്ട്. വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ ദൃഷ്ടി ദോഷം പറ്റാതിരിക്കാൻ ചില ആളുകൾ കള്ളിമുൾച്ചെടി ഒടിച്ച് കെട്ടിത്തൂക്കിയിടാറുണ്ട്. അങ്ങനെ ആളുകൾ പല വട്ടം പല ആവശ്യങ്ങൾക്കായി ഒടിച്ചു കൊണ്ടുപോയിട്ടും
കൂസാതെ കള്ളിച്ചെടി കള്ളച്ചിരിയുമായി തഴച്ചു വളരുകയാണ്.
ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹങ്ങളിൽ കള്ളിച്ചെടിയെ പശ്ചാത്തലമാക്കി വധൂവരന്മാരും ബന്ധുക്കളും ഫോട്ടോയും വീഡിയോയും എടുക്കാറുണ്ട്. അങ്ങനെ നിരവധി വിവാഹ ആൽബങ്ങളിലെ താരമാണ് ഈ കള്ളിച്ചെടി.