ബാൽ താക്കറെ പറഞ്ഞു, ആശാജി പറന്നുവന്നു!
ഹരിഹരൻ സംവിധാനം ചെയ്ത 'സുജാത" എന്ന സിനിമയിൽ മാത്രമാണ് മലയാളത്തിൽ പാടിയതെങ്കിലും കേരളത്തെക്കുറിച്ച് എന്നും ഊഷ്മളമായ ഓർമ്മകൾ ആശാ ഭോസ്‌ലെ മനസിൽ സൂക്ഷിച്ചിരുന്നു. 2002-ൽ തിരുവനന്തപുരത്ത് സ്വരലയ--യേശുദാസ് അവാർഡ് യേശുദാസിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുമ്പോഴാണ്
അവർ ആ ഓർമ്മകൾ പങ്കുവച്ചത്. യേശുദാസിന്റെ സ്വരമാധുര്യത്തെക്കുറിച്ചും ആശാജി അന്ന് വാതോരാതെ
സംസാരിച്ചു. അതേസമയം ആ ചടങ്ങിൽ ആശാജിയെ പങ്കെടുപ്പിക്കുവാൻ ശിവസേനാ തലവൻ ബാൽ താക്കറെയുടെ ഇടപെടീൽ വേണ്ടിവന്നുവെന്നത് കൗതുകകരമായ കാര്യമാണ്.
അവാർഡ് പ്രഖ്യാപിച്ചപ്പോൾ, സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ആശാജി അറിയിച്ചിരുന്നെങ്കിലും, അവാർഡ്ദാന ചടങ്ങിന് നിശ്ചയിച്ച ദിവസം ആശാജി, ഗൾഫിൽ പാർട്ണർഷിപ്പിൽ ആരംഭിച്ച ഹോട്ടലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വല്ലാത്ത തിരക്കിലായി. അവാർഡ് തീയതി അനിശ്ചിതമായി നീളുമെന്ന അവസ്ഥയായതോടെ സംഘാടകർ ധർമ്മസങ്കടത്തിലായി. അന്ന് ബോംബെ നേത്രാവതി ആശുപത്രിയിൽ ജോലിചെയ്യുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ.എം.ജി.പിള്ളയുടെ സഹായം തേടേണ്ടിവന്ന.
ഡോ. പിളള ബാൽതാക്കറെയുടെ പേഴ്സണൽ ഡോക്ടർ കൂടിയായിരുന്നു. താക്കറെ അന്ന് മുംബയിലെ കിരീടം വയ്കാത്ത ചക്രവർത്തിയാണ്. അദ്ദേഹം ഒരു വാക്കു പറഞ്ഞാൽ അവസാനവാക്കായിരുന്ന കാലം.ഡോ. പിളള വഴി വിഷയം താക്കറെയ്ക്കു മുന്നിൽ വിഷയം അവതരിപ്പിച്ചു. താക്കറെ ആശാജിയെ വിളിച്ച് വിവരം പറഞ്ഞു. സ്വരലയ പറഞ്ഞ തീയതിയിൽത്തന്നെ ആശാജി തിരുവനന്തപുരത്തെത്തി അവാർഡ് സന്തോഷപൂർവം സ്വീകരിച്ച് മടങ്ങുകയും ചെയ്തു!