പാട്ടിന്റെ വഴിയിൽ  പുതുതലമുറയ്ക്കൊപ്പം

Monday 13 April 2026 12:36 AM IST

മുംബയ്: പ്രക്ഷുബ്ധമായ ജീവിത സാഹചര്യങ്ങൾക്കിടയിലും മനക്കരുത്തോടെ വിജയത്തിന്റെ ചവിട്ടുപടികൾ കയറിയ ആശ ഉത്സാഹത്തിന്റെയും യുവത്വത്തിന്റെയും ഊഷ്മളതയുടെ പ്രതീകമായിരുന്നു. വിവാഹം വേണ്ടെന്നുവച്ച് സംഗീതത്തിൽ മുഴുകി ജീവിച്ച മഹാ ഗായികയായ ലതയിൽ നിന്ന് വ്യത്യസ്തമായ വ്യക്തിത്വമായിരുന്നു ആശയ്ക്ക്.

സംഗീതത്തിനൊപ്പം പാചകവും ബിസിനസുമൊക്കെ പരീക്ഷിച്ച് വിജയിച്ചു. അടുത്തിടെവരെ പൊതുവേദികളിലും സജീവമായിരുന്ന ആശ, പുതുതലമുറയുടെ സ്പന്ദനങ്ങൾ അറിഞ്ഞ് ചലിച്ചു. പരമ്പരാഗത സംഗീത ശൈലിയിൽ ഒതുങ്ങാതെ ജാസിലും പോപ്പിലും പരീക്ഷണങ്ങൾ നടത്തി. ഇൻഡി പോപ്പിന്റെ റാണിയായും ആശയെ വാഴ്ത്തി.

90കളിൽപോലും കൗമാരക്കാരിയെ പോലെ കുസൃതിയും തമാശകളും നിറഞ്ഞ ആശാജിയെ സഹപ്രവർത്തകർ ഓർക്കുന്നു. സംഗീതത്തോടൊപ്പമുള്ള യാത്രയ്ക്ക് എന്നും യുവത്വമായിരിക്കുമെന്നും പാട്ട് നിലയ്ക്കുമ്പോഴേ ഒരാൾ വാർദ്ധക്യത്തിലേക്ക് കടക്കൂ എന്നുമായിരുന്നു ആശ പറയാറുള്ളത്.

# മുറിവേറ്റ യോദ്ധാവ്,

ബർമന്റെ ജീവിതസഖി

ചെറുപ്രായത്തിൽ തന്നെ പരീക്ഷണങ്ങളെ ദൃഢനിശ്ചയത്തോടെ അതിജീവിച്ചയാളാണ് ആശ. ആദ്യ വിവാഹത്തിന്റെ തകർച്ചയും രണ്ട് മക്കളുടെ വേർപാടും ഹൃദയം തകർത്തു. യുദ്ധത്തിൽ മുറിവേറ്റ യോദ്ധാവിനെ വെല്ലുവിളികളെ പതറാതെ നേരിട്ടു. ഹിന്ദിയിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളായ ആർ.ഡി ബർമൻ ആശയുടെ ജീവിതപങ്കാളിയായതോടെ ഇന്ത്യൻ സിനിമയിലെ അനശ്വര കൂട്ടുകെട്ടിന്റെ പിറവിയായി. പാതിവഴിയിൽ ബർമനും ലോകത്ത് നിന്ന് വിടപറഞ്ഞു.

റെക്കോഡ് ചെയ്ത പാട്ടുകളിൽ ഗിന്നസ് റെക്കാഡിട്ടു

മുംബയ്: ലോക സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോഡ് ചെയ്ത ആർട്ടിസ്റ്റെന്ന ഗിന്നസ് ബഹുമതിയും ആശയ്ക്കാണ്. 30,000 ഗാനങ്ങളുടെ ഉടമയായ ലതയ്ക്കായിരുന്നു ആദ്യം ഈ നേട്ടമെങ്കിലും കണക്കുകളിലെ പൊരുത്തക്കേട് നീങ്ങിയതോടെ 2011ൽ ആശയുടെ കൈകളിലേക്ക് എത്തിച്ചേരുകയായിരുന്നു.

``ആശാ ഭോസ്‌ലേ ജിയുടെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട അവരുടെ അസാധാരണ സംഗീത യാത്ര നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കി. ആശാജി വരും തലമുറകൾക്ക് പ്രചോദനമായി തുടരും. അവരുടെ ഗാനങ്ങൾ ജനങ്ങളിൽ എന്നെന്നും പ്രതിധ്വനിക്കും.``

- നരേന്ദ്ര മോദി,

പ്രധാനമന്ത്രി