സംഗീത വിസ്മയം, ഇതിഹാസം

Monday 13 April 2026 12:39 AM IST

ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും വേഴ്സറ്റൈൽ ആയുള്ള ഇതിഹാസ ഗായികയെയാണ് നമുക്ക് നഷ്ടമായത്. ഞാനൊക്കെ ജനിച്ച സമയം മുതൽ ആശാജിയുടെയും ലതാജിയുടെയും പാട്ടുകൾ ഒരുപാട് കേട്ടിട്ടുണ്ട്. പ്രോഗ്രാമുകൾക്ക് ആശാജിയുടെ പാട്ടുകൾ ഒരുപാട് പാടിയിട്ടുമുണ്ട്. ആദ്യമായി ആശാജിയെ കാണുന്നത് ദാസേട്ടന്റെ ഒപ്പം ഒരു കോൺസേർട്ട് ടൂറിനു പോകുന്ന സമയത്താണ്. ആ ഫ്ലൈറ്റിൽ ഫസ്റ്റ് ക്ളാസിൽ

ഇരിപ്പുണ്ടായിരുന്ന ആശാജിയെ ദാസേട്ടൻ തന്നെയാണ് പരിചയപ്പെടുത്തി തന്നത്.

ആശാജിയെ കാണണമെന്നത് എന്റെ അതിയായ ആഗ്രഹമായിരുന്നു. അതിനുശേഷം ഇളയരാജാ സാറിന്റെ ഒരു കോൺസേർട്ടിന് (അത് മധുരയിൽ ആണോ എന്ന് കൃത്യമായി ഓർമ്മയില്ല)​ ആശാജി വന്നിരുന്നു. മൈക്ക് വളരെ ദൂരെ പിടിച്ചാണ് ആശാജി പാടിയത്. അപ്പോൾപ്പോലും ശബ്ദം വളരെ ബ്രൈറ്റായി കേൾക്കുന്നതാണ് അദ്ഭുതം. ആശ്ചര്യത്തോടെ അത് നോക്കിയിരുന്നു. അതിനുശേഷം ഒരു ടി.വി ചാനൽ ലോഞ്ചിംഗിന് ആശാജി വന്നപ്പോൾ അന്ന് ആശാജിക്ക് ഒരു ട്രിബ്യൂട്ട് കൊടുത്തത് ഞാനായിരുന്നു. അന്നും അടുത്ത് കാണാനും സംസാരിക്കാനും അവസരമുണ്ടായി.

പിന്നീട് രണ്ടുമൂന്നു തവണ റെക്കാഡിംഗിന് കണ്ടിട്ടുണ്ട്. ഒരിക്കൽ ആശാജി വന്നിട്ടുണ്ടെന്നറിഞ്ഞ് ഞാൻ പോയി കണ്ടു. അന്ന് ഉപദേശംപോലെ പറഞ്ഞത്, ഒരുപാട് ഹൈ ശ്രുതിയിലൊക്കെ പാടുന്നത് ഒഴിവാക്കണമെന്നാണ്. സംഗീത സംവിധായകരോട് അത്രയും ശ്രുതി വേണ്ടെന്ന് പറഞ്ഞുകൂടേ എന്നും ചോദിച്ചു. അതിനുശേഷം ആശാജിയെ നേരിട്ട് അധികം കണ്ടിട്ടില്ല.

ഞാൻ ഏറ്റവും കൂടുതൽ അഡിക്ടീവായി കേൾക്കുന്നത് ആശാജിയുടെ,​ ഗുലാം അലി സാറിന്റെയും ഹരിഹരൻ സാറിന്റെയുമൊക്കെ കൂടെയുള്ള ഗസൽസാണ്. വയ്യാതിരിക്കുമ്പോഴായാലും വിശ്രമിക്കുന്ന സമയങ്ങളിലാണെങ്കിലും അതൊരു പോസിറ്റിവിറ്റിയാണ്. ഞാനത് കേട്ടുകൊണ്ടിരിക്കും. എന്തൊരു പെർഫെക്ഷനോടെയാണ് ഓരോന്നും പാടിയിരിക്കുന്നത്! ഗസൽ ആണെങ്കിലും അതിൽ സെമി ക്ളാസിക്കലുമുണ്ട്,​ പ്യുവർ ആയള്ള ഹിന്ദുസ്ഥാനിയുമുണ്ട്. പിന്നെ 'ആവോ ഹുസൂർ' എന്നൊരു ഇറോട്ടിക് സ്റ്റൈലിലുള്ള പാട്ട്, അതുപോലെ 'പിയാത്തു..."- എല്ലാ വെറൈറ്രീസും പാടിയിട്ടുള്ള ഒരു 'ട്രൂ ലെജൻഡ്" തന്നെയാണ് ആശാജി. ആ ഇതിഹാസത്തിന് മരണമില്ല.