മമതയുടെ ബഡ്‌ജറ്റിൽ പ്രീണനം:പ്രധാനമന്ത്രി

Monday 13 April 2026 1:28 AM IST

ന്യൂഡൽഹി: തൃണമൂൽ സർക്കാരിന്റെ രാഷ്‌ട്രീയ പ്രീണനം പശ്ചിമ ബംഗാൾ ബഡ്‌ജറ്റിൽ പ്രകടമെന്നും ഒരു സമുദായത്തിന് മാത്രമാണ് നേട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സിലിഗുരിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. മദ്രസ വിദ്യാഭ്യാസ വികസനത്തിനായി തൃണമൂൽ സർക്കാർ 6,000 കോടി അനുവദിച്ചു. വടക്കുകിഴക്കൻ ഇന്ത്യയുടെ കവാടമായ വടക്കൻ ബംഗാളിന് ബഡ്‌ജറ്റിൽ വിഹിതം പൂജ്യമാണ്. സർക്കാരിന്റെ ശ്രദ്ധയും പ്രത്യേക സമൂഹത്തെ പ്രീണിപ്പിക്കാനാണെന്ന് ഇത് തെളിയിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജി ദുർഗാ പൂജ കാർണിവലിൽ പങ്കെടുത്തപ്പോഴാണ് വടക്കൻ ബംഗാളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിയെ തകർക്കാൻ ശ്രമിക്കുന്ന ചില സംഘങ്ങളെ തൃണമൂൽ സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതാണ് അവരുടെ യഥാർത്ഥ സ്വഭാവം. ബി.ജെ.പി സർക്കാരിനേ സിലിഗുരി ഇടനാഴി സംരക്ഷിക്കാനും അതുവഴി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കഴിയൂ. 15 വർഷത്തെ ഭരണത്തിലൂടെ തൃണമൂൽ സംസ്ഥാനത്തെ തകർത്തു. ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ തൃണമൂൽ കോൺഗ്രസ് തടയുകാണെന്നും അദ്ദേഹം ആരോപിച്ചു.