വിഷുവെത്തി... പടക്ക വിപണിയിൽ എ.ഐ തരംഗം..!
തൃശൂർ: വിഷു ഉഷാറാക്കാൻ , ശബ്ദവിസ്മയങ്ങളും എ.െഎ തരംഗവുമായി പടക്കവിപണി. ഡാൻസിംഗ് ബട്ടർഫ്ളൈ, ലേസർ ഷോ, ഉയർന്നു പറക്കുന്ന ഹെലികോപ്ടർ, ഡ്രോൺ, കത്തുമ്പോൾ ശൂലം വിരിയുന്ന സ്റ്റിക്, കത്തിജ്വലിക്കുന്ന മൈറ്റി സ്‌വോർഡ്, വിബ്ജിയോർ, മാസ്റ്റർ ബ്ലാസ്റ്റർ ബാറ്റ്, പോപ് കോൺ ഫൗണ്ടൻ, സംഗീതം പൊഴിക്കുന്ന ഗിത്താർ തുടങ്ങി ഇനങ്ങളാണ് ഐ.ഐ വിസ്മയങ്ങൾ. ഇതോടൊപ്പം ട്രെയിൻ, താറാവ്, സിംഹം, കുൽഫി ഐസ്‌ക്രീം, ചറപറ പൊട്ടുമെങ്കിലും പുകയും വേസ്റ്റുമുണ്ടാകാത്ത ഷീറ്റ് തുടങ്ങിയവയും വൈവിദ്ധ്യം പകരുന്നു. മാലപ്പടക്കം, ഗുണ്ട്, ലാത്തിരി, പൂത്തിരി, മത്താപ്പ്, ഓലപ്പടക്കം, ചീനപ്പടക്കം, പാമ്പുഗുളിക, കേപ്പ്, ചറപറ തുടങ്ങി പരാമ്പരാഗത ഇനങ്ങൾക്കും ഡിമാൻഡുണ്ട്. വട്ടത്തിൽ തിരിയുന്നതോടൊപ്പം മുകളിലേക്കുയർന്ന് താമര വിരിയിക്കുന്ന ചക്രമാണ് തലച്ചക്രങ്ങളുടെ രാജാവ്. കളിപ്പാട്ടങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ, കാർട്ടൂൺ താരങ്ങൾ, ആയുധങ്ങൾ എന്നിവയുടെ മാതൃകയിൽ ന്യൂജൻ എ.ഐ പടക്കങ്ങളും ഇത്തവണ കുട്ടികളുടെയും മുതിർന്നവരുടെയും കണ്ണഞ്ചിപ്പിക്കും.
കമ്പിത്തിരികൾ...ഹാ... സൂപ്പർ
വെറൈറ്റികളുമായാണ് കമ്പിത്തിരികളുടെയും വരവ്. ചുവപ്പും പച്ചയും മഞ്ഞയും തുടങ്ങിയ നിറങ്ങളിൽ ലോലിപോപ്പ്, ഹൾക്ക്, ക്യാപ്ടൻ അമേരിക്ക, ക്രൂഡ്സ് തുടങ്ങിയ കമ്പിത്തിരികൾ കുട്ടികൾക്ക് ഹരമേകും. 25, 50 സെന്റീമീറ്റർ നീളമുള്ള കമ്പിത്തിരികളുമുണ്ട്.
വർണങ്ങളുമായി മാജിക്ക് റിംഗ്
120 മീറ്റർ ഉയരത്തിൽ റോക്കറ്റ് പോലെ ആകാശത്ത് കുതിച്ചുയർന്ന് വർണങ്ങൾ വാരിവിതറുന്ന മാജിക്ക് റിംഗ്. ആകാശത്ത് വൃത്തങ്ങൾ തീർത്ത് വിരിയുന്ന അമിട്ട് കുടുംബത്തിൽപ്പെട്ട ഈ ഐറ്റമാണ് ഇത്തവണത്തെ സൂപ്പർ താരം. 50 മീറ്റർ ഉയരത്തിൽ പോയി മാരിവില്ലിന് സമാനമായി വർണവിസ്മയം തീർക്കുന്ന ജുമാജി മൾട്ടി ഷോട്ട് ഒപ്പത്തിനൊപ്പം നിൽക്കുന്നു. മാജിക്ക് റിംഗ് ഒന്നിന് 650 രൂപയാണ് വില.