ബംഗാളിലെ ബോംബ് സംസ്‌കാരത്തിന് വോട്ട് കൊണ്ട് മറുപടി : അമിത് ഷാ

Tuesday 14 April 2026 12:14 AM IST

കൊൽക്കത്ത: ബോംബുകൾക്കും വെടിയുണ്ടകൾക്കും പശ്ചിമ ബംഗാളിലെ ജനങ്ങൾ വോട്ടുകൾ കൊണ്ട് മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബിർഭും ജില്ലയിലെ മയൂരേശ്വർ, ഖൈരസോൾ, പശ്ചിമ ബർദ്ധമാനിലെ റാണിഗഞ്ച് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 വർഷത്തെ തൃണമൂൽ ഭരണം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിറഞ്ഞതായിരുന്നു. തൃണമൂൽ അഴിമതി, നിയമ ലംഘനം, പ്രീണന രാഷ്ട്രീയം എന്നിവ പ്രോത്സാഹിപ്പിച്ചു. സർക്കാർ പിന്തുണയോടെ ക്രിമിനലുകൾ ബി.ജെ.പി പ്രവർത്തകരെ പീഡിപ്പിക്കുന്നു. വോട്ടെണ്ണൽ കഴിയുമ്പോൾ ബി.ജെ.പി പ്രവർത്തകർ പീഡകരെ അധോലോകത്ത് നിന്ന് വലിച്ചിഴച്ച് നിയമത്തിന് മുന്നിൽ കൊണ്ടു വരും.ഏപ്രിൽ 23 ന് വോട്ടെടുപ്പ് ദിവസം തൃണമൂൽ പ്രവർത്തകർ അക്രമം കാണിച്ചാൽ മേയ് 4ന് ശേഷം പിടി കൂടി ജയിലിലടയ്ക്കും. തൃണമൂൽ സ്പോൺസർ ചെയ്ത സാമ്പത്തിക തട്ടിപ്പ്, അഴിമതി എന്നിവയിൽ നിന്ന് തിരിച്ചു പിടിക്കുന്ന പണം ബംഗാളിലെ സ്ത്രീകളുടെയും യുവാക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലിടും.

അധികാരത്തിലെത്തിയാൽ, ബംഗാളിലേക്ക് നിക്ഷേപം ഒഴുകിയെത്തും. ഈ തിരഞ്ഞെടുപ്പ് ബംഗാളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നിന്നും നുഴഞ്ഞു കയറ്റക്കാരെ തുരത്താൻ ലക്ഷ്യമിട്ടാണ്. മമതയ്‌ക്ക് നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കാൻ കഴിയില്ല പശ്ചിമ ബംഗാളിൽ അധികാരമേറ്റ് 45 ദിവസത്തിനുള്ളിൽ ബംഗ്ലാദേശ് അതിർത്തികൾ വേലി കെട്ടാൻ ഭൂമി അനുവദിക്കുമെന്നും അമിത് ഷാ പറഞ്ഞു.