വനിതാ സംവരണ ബിൽ :വിപ്പുമായി കോൺഗ്രസും ബി.ജെ.പിയും

Tuesday 14 April 2026 12:30 AM IST

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പരിഗണിക്കാൻ ഏപ്രിൽ 16 മുതൽ 18 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം നിശ്ചയിച്ചിരിക്കെ, കോൺഗ്രസും ബി.ജെ.പിയും അംഗങ്ങൾക്ക് വിപ്പ് നൽകി.

മൂന്നു ദിവസവും രാവിലെ 11ന് സഭ ചേരുന്നതു മുതൽ പിരിയുന്നതു വരെയുണ്ടാകണമെന്നാണ് ഇരു പാർട്ടികളും നിർദേശിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാക്കൾ 15ന് യോഗം ചേർന്ന് ഉയർത്തേണ്ട വാദഗതികൾ നിശ്ചയിക്കുമെന്നാണ് സൂചന. പാർലമെന്റ് ബഹിഷ്കരിച്ചുള്ള പ്രതിഷേധം നടത്തില്ല. പകരം ചർച്ചയിൽ പങ്കെടുത്ത് സർക്കാരിനെ തിരുത്താൻ സമ്മർദ്ദം ചെലുത്തും. വനിതാ സംവരണ ബില്ലിനോട് എതിർപ്പില്ല. മണ്ഡലം പുനർനിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് എതിർപ്പ്.

ചരിത്രം സൃഷ്‌ടിക്കുന്നതിന്

അരികെ: മോദി

2023ലെ നാരീശക്തി വന്ദൻ അധിനിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. ബിൽ ഒറ്റക്കെട്ടായി പാസാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയും ആവ‌ർത്തിച്ചു. ഡൽഹി വിഗ്യാൻ ഭവനിൽ സംഘടിപ്പിച്ച നാരീ ശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പാർലമെന്റ് ചരിത്രം സൃഷ്‌ടിക്കുന്നതിന് അരികെയാണെന്ന് ചൂണ്ടികാട്ടി. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനമാണിത്. ലോക്‌സഭയിലും നിയമസഭകളിലും കൂടുതൽ സ്ത്രീകൾ കടന്നുവരുന്നത് അവരുടെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകും. സ്വാതന്ത്ര്യ സമരത്തിലും, കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ ഭരണഘടനാ ചർച്ചകളിലും സ്ത്രീകൾ നിസ്‌തുല സംഭാവനകൾ നൽകി. രാഷ്ട്രപതി, പ്രധാനമന്ത്രി പദങ്ങളിൽ എത്തിയിട്ടുള്ള വനിതകൾ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

യഥാർത്ഥ പ്രശ്‌നം മണ്ഡല

പുനർനിർണയം: സോണിയ

വനിത സംവരണമല്ല, അതിനു മുന്നോടിയായുള്ള മണ്ഡല പുനർനിർണയമാണ് യഥാർത്ഥ പ്രശ്‌നമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ദിനപത്രത്തിലാണ് സോണിയയുടെ ലേഖനം . മണ്ഡല പുനർനിർണയം സംബന്ധിച്ച് അനൗദ്യോഗിക വിവരങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. അതുപ്രകാരം തന്നെ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് വിലയിരുത്തേണ്ടി വരും. അങ്ങേയറ്റം അപകടകരമായ നീക്കമാണ് നടക്കുന്നത്. ഭരണഘടനാ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന വ്യവസ്ഥകളാണുള്ളതെന്ന് മനസിലാക്കുന്നു. രാഷ്ട്രീയ പ്രാതിനിധ്യമാണ് ഉറപ്പാക്കേണ്ടത്. സാങ്കേതികമായ കണക്കുകളെയല്ല ആശ്രയിക്കേണ്ടത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയമാണ്. ജാതി സെൻസസ് വൈകിപ്പിക്കാനാണ് ശ്രമം. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സർവകക്ഷിയോഗം വിളിക്കാൻ തയ്യാറാകുന്നില്ല. 33% സംവരണത്തിനകത്ത് ഒ.ബി.സി വനിതകൾക്കും ക്വാട്ട വേണമെന്ന് ആവശ്യപ്പെട്ടു.