കളിമൺപാത്ര നിർമ്മാണം നിലച്ച വേളാർക്കുടി

Wednesday 15 April 2026 1:20 AM IST

ആറ്റിങ്ങൽ: കളിമൺ മൺപാത്ര നിർമ്മാണത്തിന് പേരുകേട്ട വേളാർക്കുടികൾ ഇന്ന് നിശ്ചലം. ആറ്റിങ്ങൽ ടൗണിന് സമീപം വേളാർക്കുടി മുതൽ കൊടുമൺ വരെ കളിമൺപാത്ര നിർമ്മാണംകൊണ്ട് ജീവിതം നയിച്ച നൂറിലധികം കുടുംബങ്ങളുണ്ടായിരുന്നു. കളിമൺപാത്ര നിർമ്മാണത്തിന്റെ പ്രധാനയന്ത്രമായ തിരുവാൽചക്രം മിക്ക വീടുകളിലും ഉണ്ടായിരുന്നു.കളിമൺപാത്ര നിർമ്മാണത്തിന് ആവശ്യമായ കളിമണ്ണും അതിനാവശ്യമായ ജോലിക്കാരെയും കിട്ടാതായതോടെയാണ് പ്രതിസന്ധിക്ക് കാരണം.ഇന്ന് വേളാർക്കുടിയിൽ തിരുവാൽ ചക്രം ചലിക്കാറില്ല,​ പാത്രനിർമ്മാണവും ഇല്ല.

നിർമ്മാണ

പ്രതിസന്ധികളേറെ

1. തിരുവാൽ ചക്രം,​ കളിമണ്ണ് അരയ്ക്കുന്ന യന്ത്രം, ​ചുടാനുള്ള മെഷീൻ എന്നിവയുടെ താങ്ങാനാവാത്ത വില

2. കളിമണ്ണിന്റെയും വിറകിന്റെയും ലഭ്യതക്കുറവ്,​ജോലി കൂലി വർദ്ധനവ്.

3. സർക്കാരിൽനിന്നോ മറ്റ് സഹകരണ സംഘങ്ങളിൽ നിന്നോ സഹായം ലഭിക്കാത്തത്.

തമിഴ്നാടൻ കളിമണ്ണ്

അലൂമിനിയം പാത്രങ്ങളുടെയും മറ്റും ഉപയോഗം കടന്നുവന്നതോടെ മൺപാത്രങ്ങളുടെ വിപണി കുറ‍ഞ്ഞു. നിർമ്മിച്ച വസ്തുക്കൾ ആരും വാങ്ങാൻ വരാതായതോടെ എല്ലാവരും മൺപാത്രനിർമ്മാണം നിറുത്തി. എന്നാൽ ചിലർ തങ്ങളുടെ കുലത്തൊഴിലിനോടുള്ള സ്നേഹംകൊണ്ട് മണ്ണ്പാത്ര വ്യാപാരം ഇപ്പോഴും നടത്തുന്നുണ്ട്.തമഴ്നാട്ടിൽ നിന്നാണിപ്പോൾ മൺപാത്രങ്ങൾ ഏറിയപങ്കും എത്തുന്നത്.