വിഷു തിരക്കിലോടി നാടും നഗരവും

Wednesday 15 April 2026 12:08 AM IST
വിഷുവിനോടനുബന്ധിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിലെ തിരക്ക് .

കണ്ണൂർ: ഇന്ന് വിഷു. നാടും നഗരവും വിപണി കേന്ദ്രങ്ങളും ഇന്നലെ തിരക്കിലായിരുന്നു. കൊടുംചൂടിലും കുട്ടികളടക്കം കുടുംബങ്ങൾ ഒന്നാകെയാണ് വിപണികളിലേക്ക് ഒഴുകിയെത്തിയത്. തുണിക്കടകളിലും ഗൃഹോപകരണ ഷോറൂമുകളിലും പഴം, പച്ചക്കറി കടകളിലും മൺപാത്ര വിപണികൾ അടക്കമുള്ള വഴിയോര വിപണികളിലും വൻ തിരക്കാണ് വൈകുന്നേരം വരെ ഉണ്ടായത്.

രാവിലെയും വൈകിട്ടും നഗര ദേശീയപാതയിലും പ്രധാന റോഡുകളിലും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പുതിയതെരു മുതൽ വളപട്ടണം പാലം വരെ രാവിലെ മുതൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. യാത്രക്കാരുടെ തിരക്കിൽ ബസ് ജീവനക്കാരും ഏറെ ബുദ്ധിമുട്ടി. ഗതാഗത കുരുക്കും ചൂടും സഹിക്കാനാവാതെ യാത്രക്കാർ പലരും തളർന്നുപോയി.

കണി സാധനങ്ങൾ ശേഖരിക്കാനും വിഷുസദ്യ തയ്യാറാക്കാനും പച്ചക്കറി ചന്തകളിൽ ജനങ്ങളുടെ ഒഴുക്കായിരുന്നു. ദാഹം തീർക്കാൻ ജ്യൂസ് കടകളിലും ആളുകളുടെ തിരക്ക് അനുഭവപ്പെട്ടു. കരിമ്പ് ജ്യൂസ് കടകളിലാണ് തിരക്ക് ഏറെയുണ്ടായത്. തിരക്ക് പ്രതീക്ഷിച്ച് കൂടുതൽ കരിമ്പ് നേരത്തെ എത്തിച്ചിരുന്നു. കരിമ്പ് ജ്യൂസിന് 30 രൂപയാണ് വില. ചിലയിടങ്ങളിൽ 35ഉം 40ഉം വാങ്ങുന്നുണ്ട്.

കണി വെള്ളരിക്ക് മാത്രമായുള്ള വിപണികളിലും തിരക്കായിരുന്നു. കൃഷ്ണ വിഗ്രഹത്തിനും ഏറെ പേർ എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. പടക്ക വിപണികളിൽ ഇന്നലെ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പടക്ക വിപണിയിൽ പതിവ് പടക്കങ്ങൾക്ക് പുറമേ പീകോക്, ഡ്രംസ്റ്റിക്, ഓൾഡ് ഈസ് ബെസ്റ്റ്, ജിൽജിൽ എന്നിങ്ങനെ പേരുള്ള പടക്കങ്ങളും ഇത്തവണ എത്തിയിട്ടുണ്ട്.