മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിച്ചു പ്രതിസന്ധിയിൽ മത്സ്യമേഖല
കണ്ണൂർ: മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിച്ചതോടെ മത്സ്യമേഖല പ്രതിസന്ധിയിലായി. മത്സ്യത്തൊഴിലാളികൾക്ക് ആകെ ഒരു മാസത്തേക്ക് സബ്‌സിഡിയായി കിട്ടുന്നത് 129 ലിറ്റർ മണ്ണെണ്ണയാണ്. ഇതിന്റെ വിലയാണ് കൂട്ടുന്നത്.
നിലവിൽ മത്സ്യഫെഡിന്റെ കൈവശമുള്ള സ്റ്റോക്ക് തീരുന്നതുവരെ പഴയ നിരക്കിൽ നൽകുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഇത് വിരലിലെണ്ണാവുന്ന ദിവസം മാത്രമേ ലഭിക്കൂവെന്ന് മത്സ്യത്തൊഴിലാളിൾ പറഞ്ഞു. ഒരുമാസത്തേക്ക് നൽകുന്ന സബ്‌സിഡി മണ്ണെണ്ണ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമേ തികയൂ എന്നതിനാൽ ബാക്കി ദിവസങ്ങളിലെല്ലാം ഉയർന്ന വില നൽകി കരിഞ്ചന്തയ്ക്ക് വാങ്ങേണ്ട സാഹചര്യമാണ്. സബ്‌സിഡി നിരക്കിനേക്കാൾ 50 രൂപയിലേറെ നൽകിയാണ് കരിഞ്ചന്തയിൽ തൊഴിലാളികൾ മണ്ണെണ്ണ വാങ്ങുന്നത്.
സബ്‌സിഡി നിരക്ക് 155ലെത്തുന്നതോടെ, പുറത്തുനിന്ന് വാങ്ങുമ്പോൾ 200നു മുകളിൽ നൽകേണ്ടിവരും. ഇത് മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാവാത്ത നിരക്കാണ്. മത്സ്യം ലഭിച്ചാലും ഇല്ലെങ്കിലും 50 തൊഴിലാളികൾ വരെ പ്രവർത്തിക്കുന്ന ഇൻബോർഡ് വള്ളത്തിന് ദിവസം ശരാശരി 40,000 രൂപയുടെ ചിലവ് വരും.
വർദ്ധന 52.37 രൂപ
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് 103 രൂപയിൽനിന്ന് 52.37 രൂപ വർദ്ധിപ്പിച്ച് 155.37 ആക്കിയിരിക്കുകയാണ്. 40 കുതിരശക്തിയുള്ള വള്ളത്തിന്റെ എൻജിൻ ഒരുമണിക്കൂർ പ്രവർത്തിക്കണമെങ്കിൽ 20 ലിറ്റർ മണ്ണെണ്ണ വേണം. ഒരുദിവസം അഞ്ചുമണിക്കൂർ പ്രവർത്തിക്കാൻ 100 ലിറ്റർ വേണം. മൂന്ന് എൻജിനുള്ള വള്ളമാണെങ്കിൽ ഒരുദിവസം 300 ലിറ്റർ മണ്ണെണ്ണ വേണം. ഇങ്ങനെ നോക്കുമ്പോൾ ഒരുമാസത്തേക്ക് വലിയൊരു തുക ഇന്ധനത്തിനുതന്നെ ചെലവാകും.
മത്സ്യ വിലയിലും വർദ്ധന
ഉപഭോക്താക്കൾ വാങ്ങുന്ന മത്സ്യത്തിനും വില വർദ്ധിച്ചിട്ടുണ്ട്. 100 രൂപക്ക് ലഭിച്ചിരുന്ന ഇടത്തരം മത്തിക്ക് ഇപ്പോൾ കിലോക്ക് 200 രൂപക്കു മുകളിൽ നൽകണം. മേയ് വരെ ചൂടു കൂടുതലായതിനാൽ തീരക്കടലിൽനിന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ആഴക്കടലിലേക്ക് പോകുന്ന സമയം കൂടിയാണ്. അതിനാൽ പരമ്പരാഗത യാനങ്ങൾക്ക് കൂടുതൽ സമയവും ഇന്ധനവും ചെലവഴിച്ച് കൂടുതൽ ദൂരം യാത്ര പോയാൽ മാത്രമേ മത്സ്യം കിട്ടുകയുള്ളൂ. ഇതെല്ലാം മീനിന്റെ വിലവർദ്ധനവിനിടയാക്കും.
സബ്സിഡി വർദ്ധനവ് വലിയ തോതിൽ പ്രതിസന്ധിക്കിടയാക്കുകയാണ്. കടലിൽ പോയി വരാൻ തന്നെ വലിയ ചിലവ് വരും. മത്സ്യ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ നിലവിൽ ഇരട്ടി പ്രഹരമാണ് ഈ നടപടി.
അഷ്റഫ് ,മത്സ്യത്തൊഴിലാളി ,ആയിക്കര