കണ്ണൂരിൽ 2.65 കോടിയുമായി രണ്ട് യുവാക്കൾ പിടിയിൽ
കണ്ണൂർ: നഗരത്തിൽ വൻ കള്ളപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 2.65 കോടി രൂപയുമായി രണ്ട് യുവാക്കളെ ടൗൺ പൊലീസ് പിടികൂടി. പെരിങ്ങത്തൂർ മത്തിപറമ്പ് സ്വദേശി കേളോത്ത് ഹൗസിലെ അജ്മൽ (25), തലശേരി പുളിയനമ്പ്രം സ്വദേശി തായുള്ളതിൽ ഹൗസിലെ ഒ.പി സബിത്ത് (30)എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ടൗൺ ഇൻസ്‌പെക്ടർ എസ്.ബി കൈലാസ് നാഥും സംഘവും ചേർന്ന് പിടികൂടിയത്. പണവും വാഹനവും ഉൾപ്പെടെയുള്ള വസ്തുക്കൾ ആദായനികുതി വകുപ്പിന് കൈമാറും.
തിരഞ്ഞെടുപ്പിനെ തുടർന്നുള്ള കർശനമായ പരിശോധന തുടരുന്നതിനിടെയാണ് ഇന്നലെ പുലർച്ചെ 3.40ഓടെ കണ്ണൂർ കാൽടെക്സ് പരിസരത്തു നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്. പുതിയതെരു ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ13 എ.വി 2688 നമ്പർ കാറിൽ നിന്നാണ് പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന അനധികൃതപണം പിടിച്ചെടുത്തത്. കാറിലെ ഡ്രൈവർ സീറ്റിനും മുൻവശത്തെ യാത്രക്കാരന്റെ സീറ്റിനും മദ്ധ്യഭാഗത്ത് പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചത്. അഞ്ഞൂറിന്റെയും ഇരുനൂറ് രൂപയുടെയും കെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചത്.
ടൗൺ എസ്.ഐമാരായ എ. അനി, ഒ. രാജേഷ്, സീനിയർ സി.പി.ഒമാരായ സംഗീത്, വിനീത്, സി.പി.ഒമാരായ സന്ദീജ്, ജിഷ്ണു എന്നിവരും പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.