റോഡിലേക്ക് ചാഞ്ഞ് മരങ്ങൾ : മേലെ അപകടം, താഴെ അനാസ്ഥ

Wednesday 15 April 2026 12:00 AM IST
പാഴ്മരകൊമ്പുകളിൽ കൂട് കൂട്ടുന്ന പക്ഷി

തൃശൂർ: തൃശൂർ പൂരവും വേനൽമഴയുമെല്ലാം പടിവാതിലിൽ നിൽക്കുമ്പോഴും, നഗരത്തിലെ പ്രധാനറോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിയൊതുക്കാൻ നടപടിയില്ല. തേക്കിൻകാട് മൈതാനിയിൽ നിന്ന് സ്വരാജ് റൗണ്ടിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകളിൽ നൂറുകണക്കിന് വവ്വാലാണുള്ളത്.

കളക്ടറേറ്റ് പരിസരത്തെ കുട്ടികളുടെ പാർക്കിലെ ഉയർന്ന മരങ്ങളിൽ കുറച്ചുവർഷമായി കണ്ടുവരുന്ന പക്ഷികൾ പ്രജനനകാലം കഴിഞ്ഞ് മടങ്ങി. പക്ഷേ, അവിടെയുള്ള മരങ്ങളുടെ ഉയരത്തിലുള്ള ചില്ലകളും, റോഡിലേക്ക് ചാഞ്ഞ് അപകടനിലയിലുള്ള ചില്ലകളും വെട്ടി മാറ്റിയിട്ടില്ല. ഉണങ്ങിയ മരച്ചില്ലകൾ റോഡിലേക്ക് പൊട്ടിവീണ് ഏത് നിമിഷവും അപകടം സംഭവിക്കാം. ഇവിടെ പലതവണ മരക്കൊമ്പ് ഒടിഞ്ഞ് റോഡിലേക്ക് വീണിട്ടുണ്ടെങ്കിലും, റോഡിൽ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ മാത്രമാണ് അപകടം ഒഴിവായത്.

നിവേദനം നൽകി, നടപടിയുണ്ടാകുമോ ?

മഴക്കാലത്ത് കളക്ടറേറ്റിന് മുൻപിലെ പാർക്കിൽ മോഡൽ റോഡിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന പാഴ്മരകൊമ്പുകളിൽ കൂട് കൂട്ടുന്ന പക്ഷികളുടെ കാഷ്ഠവും, ചത്തു വീഴുന്ന പക്ഷികളുടെ ജഡങ്ങളും ജനങ്ങളുടെ ആരോഗ്യത്തിനും, ജീവനും ഗുരുതര ഭീഷണിയാണ്. ശ്വാസകോശ രോഗങ്ങൾക്കും ഇടവരുത്തും. അപകടകരമായ നിലയിൽ നിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റി അപകടസാഹചര്യവും, പക്ഷി ശല്യവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് മുൻപ് നൽകിയ കത്തിന് പക്ഷികളുടെ പ്രജനനകാലം കഴിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. പക്ഷേ തുടർനടപടി ഉണ്ടായില്ല. അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് കളക്ടർക്കും, റവന്യൂ മന്ത്രി കെ.രാജനും നിവേദനം നൽകി കാത്തിരിക്കുകയാണ് അയ്യന്തോൾ ജനകീയ സമിതി.

മരങ്ങളുടെ ലിസ്റ്റ്

കൈമാറി

കഴിഞ്ഞവർഷം വെട്ടിമാറ്റേണ്ട മരങ്ങളുടെ ലിസ്റ്റ് വനം വകുപ്പ് വിശദമായ പഠനം നടത്തി തയ്യാറാക്കി കളക്ടർക്ക് നൽകിയിരുന്നെങ്കിലും അവ മുഴുവൻ കഴിഞ്ഞ വർഷം വെട്ടി മാറ്റിയിരുന്നില്ല. ഉയരം കൂടിയ മരങ്ങളുടെ ഉയരത്തിൽ ഉള്ളതും, അപകടകരമായി നിൽക്കുന്നതുമായ കൊമ്പുകൾ ഇപ്പോൾ വെട്ടിമാറ്റിയാൽ, അപകടവും, പക്ഷിശല്യവും വലിയൊരു പരിധി വരെ ഒഴിവാക്കാം.

മഴ തുടങ്ങിക്കഴിഞ്ഞാൽ നൂറ് കണക്കിന് പക്ഷികൾ വീണ്ടും ഉയരക്കൂടുതലുള്ള മരങ്ങളുടെ ചില്ലകളിൽ കൂട് കൂട്ടും.

ജെയിംസ് മുട്ടിക്കൽ, കൺവീനർ, അയ്യന്തോൾ ജനകീയ സമിതി.