വേനലവധിയിൽ, വിനോദം മുഖ്യം ബിഗിലേ ! ജാഗ്രതയോടെ പൊലീസ്

Wednesday 15 April 2026 12:06 AM IST

തൃശൂർ: നാടും നഗരവും വേനലവധി ആഘോഷങ്ങളിലേക്ക് കടന്നതോടെ വിനോദസഞ്ചാര മേഖല സജീവം. ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ഉണർന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടി. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും സംഘടിപ്പിക്കുന്ന യാത്രകൾക്ക് പുറമേ, കെ.എസ്.ആർ.ടി.സിയും ഡി.ടി.പി.സിയും ആകർഷകമായ പാക്കേജുമായി രംഗത്തുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി 15 പാക്കേജാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി ഡി.ടി.പി.സി ഒരുക്കിയത്. മസിനഗുഡി വഴി ഊട്ടി, രാമേശ്വരം, ധനുഷ്‌കോടി, പുതുക്കി പണിത പാമ്പൻ പാലം, പറമ്പിക്കുളം ട്രക്കിംഗ്, മുസിരിസ്, പൂക്കോട് തടാകം, മുത്തങ്ങ കാടുകളിൽ സഫാരി... എന്നിവ ഇതിൽ ഉൾപ്പെടുന്നു.

താമസവും ഒരുക്കും

ഒരു ദിവസവും രണ്ട് ദിവസവും നീളുന്ന പാക്കേജാണ് ഡി.ടി.പി.സിയുടേത്. എ.സി വാഹനത്തിലുള്ള യാത്ര, താമസം, മൂന്നുനേരത്തെ ഭക്ഷണം, പ്രവേശന പാസ് എന്നിവ പാക്കേജിൽ ഉൾപ്പെടും. കുടുംബങ്ങൾക്കും കൂട്ടുകാർക്കുമായി ഗ്രൂപ്പ് ബുക്കിംഗ് സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9496101737 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഒരാൾക്ക് നിരക്ക്

കൂർഗ് മൈസൂർ: 8,120 തിരുവനന്തപുരം കന്യാകുമാരി: 7,743 മൂകാംബിക മുരുഡേശ്വർ: 7,530 മസിനഗുഡി ഊട്ടി: 6,970 രാമേശ്വരം ധനുഷ്‌കോടി: 6,720 മൂന്നാർ: 5,940

ജാഗ്രതയിൽ പൊലീസ്

കുട്ടികൾ കൂടുതൽ സമയവും സ്മാർട്ട്‌ഫോണിലും ഓൺലൈൻ ഗെയിമിലും ചെലവഴിക്കുന്നത് ഒഴിവാക്കാമെന്നതാണ് വിനോദയാത്രകളുടെ പ്രധാനഗുണം. സ്മാർട്ട്‌ഫോണുകളുടെ അമിത ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ പൊലീസും കർശന നിർദ്ദേശങ്ങളുമായി രംഗത്തുണ്ട്. കുട്ടികളിലെ ഫോൺ അമിത ഉപയോഗമോ ആസക്തിയോ ശ്രദ്ധയിൽപെട്ടാൽ കൗൺസലിംഗിനായി ഹെൽപ്പ് ലൈൻ നമ്പറായ 9497900200ൽ ബന്ധപ്പെടാം.

രക്ഷിതാക്കൾ ശ്രദ്ധിക്കാൻ

1. ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചുള്ള ഫോൺ ഉപയോഗം മാനസികശാരീരിക ആരോഗ്യത്തെ ബാധിക്കും. 2. സൈബർ ഇടങ്ങളിലെ അപരിചിതരുമായുള്ള സൗഹൃദവും അശ്ലീല സൈറ്റും കുട്ടികളെ വഴിതെറ്റിക്കാം. 3. ഫോൺ ഉപയോഗത്തിന് കൃത്യമായ സമയപരിധി നിശ്ചയിച്ച് സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹിപ്പിക്കുക. 4. കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടാൽ (ദേഷ്യം, ഒറ്റയ്ക്കിരിക്കൽ) അരോട് സ്‌നേഹപൂർവം സംസാരിക്കുക.

റൂറൽ പൊലീസിന്റെ കീഴിൽ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ കേന്ദ്രങ്ങളിലായി അഞ്ച് കൗൺസിലർമാരെയാണ് കുട്ടികൾക്ക് കൗൺസലിംഗ് നൽകാൻ നിയോഗിച്ചിരിക്കുന്നത്.

ബി.കൃഷ്ണകുമാർ റൂറൽ പൊലീസ്, മേധാവി.