'ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരിക്കണം‌'; യുഎസ് പ്രസിഡന്റുമായി 40 മിനിട്ട് ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി

Tuesday 14 April 2026 10:17 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവുമാണ് 40 മിനിട്ട് നീണ്ട സംഭാഷണത്തിൽ ചർച്ചയായത്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ട്രംപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിൽ ആഗോള വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തുറന്ന് നൽകേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചർച്ച ചെയ്തു. ഇന്ത്യയും യുഎസും തമ്മിലുള്ള ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുവരും പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തു. ഉപരോധം ലംഘിക്കുന്ന ഇറാനിയൻ ബോട്ടുകൾ നശിപ്പിക്കുമെന്ന കർശന മുന്നറിയിപ്പും ട്രംപ് ആവർത്തിച്ചു.

'എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസരിച്ചു.വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച ഗണ്യമായ പരോഗതി അവലോകനം ചെയ്തു. എല്ലാ മേഖലകളിലും രാഷ്ട്രങ്ങളുടെ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറന്ന് സുരക്ഷിതമായി നിലനിർത്തേണ്ടതിനെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു'.- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

സംഭാഷണത്തിനൊടുവിൽ 'ഞങ്ങളെല്ലാവരും നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്ന് ട്രംപ് മോദിയോട് പറഞ്ഞതായും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. ഈ വർഷം ഇത് മൂന്നാം തവണയാണ് ഇരുനേതാക്കളും ഫോണിൽ സംസാരിക്കുന്നത്. ഫെബ്രുവരിയിൽ വ്യാപാര കരാറിനെക്കുറിച്ചും മാർച്ച് 24ന് പശ്ചിമേഷ്യൻ സാഹചര്യത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയിരുന്നു.