മൂന്ന് കപ്പലുകൾ ഹോർമുസ് കടന്നതായി വിവരം
ടെഹ്റാൻ: യു.എസ് ഉപരോധം ഏർപ്പെടുത്തിയ ആദ്യ ദിനം തന്നെ ഹോർമുസ് കടലിടുക്ക് കടന്ന് ചൈനയുടെ ഉടമസ്ഥതയിലുള്ളതുൾപ്പെടെ മൂന്ന് കപ്പലുകൾ. റിച്ച് സ്റ്റാറി, മുരളികിഷൻ കപ്പലുകളാണ് ഇന്നലെ കടന്നുപോയത്. പനാമ പതാക വഹിച്ച യു.എ.ഇയിലെ ഹംരിയ തുറമുഖം ലക്ഷ്യമിട്ടുള്ള പീസ് ഗൾഫ് കപ്പലും ഹോർമുസ് കടന്നു. ഇറാൻ തുറമുഖം ലക്ഷ്യമിട്ടുള്ള കപ്പലുകളല്ലാത്തതിനാലാണ് ഇവയെ ലക്ഷ്യം വയ്ക്കാതിരുന്നതെന്ന് യു.എസ് സേന പ്രതികരിച്ചു.
ചൈനീസ് കപ്പലിന്റെ നീക്കം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. യു.എസിന്റേത് അപകടകരവും നിരുത്തരവാദപരവുമായ നീക്കമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.ഹോർമുസ് മേഖലയിൽ ആയുധങ്ങളുമായി കറങ്ങുന്ന യു.എസ് പടക്കപ്പലുകൾ മേഖലയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് വരുത്തിവയ്ക്കുകയാണെന്നും സംഘർഷാവസ്ഥ ലോകരാജ്യങ്ങളുടെ കപ്പലുകളെയും കപ്പൽപാതയെയും അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിയിടുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഹോർമൂസിലൂടെ ഒരു കപ്പൽ പോലും കടന്ന് പോയിട്ടില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡന്റ് വ്യക്തമാക്കി.
ഇതിന് വേണ്ടി മാത്രം ഹോർമുസിൽ 10000 സൈനികരെ വിന്യസിച്ചതായും 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തിൽ പങ്കാളികളായതായും അവകാശപ്പെട്ട യുഎസ് 6 കപ്പലുകളെ മടക്കി അയച്ചെന്നും വെളിപ്പടുത്തി. അതിനിടെ അമേരിക്കയ്ക്ക് സ്പാനിഷ് പ്രധാനമന്ത്രിയുടെ ഒളിയമ്പ്. പരസ്പര ബഹുമാനമുള്ള ബഹുധ്രുവ ലോകത്തിലേക്ക് മുന്നേറാം എന്നാണ് സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ്. ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.