കുട്ടനാട്ടിൽ വൻ വിളനഷ്ടം കർഷക‌ർ ദുരിതത്തിൽ

Wednesday 15 April 2026 12:43 AM IST

ആലപ്പുഴ: നെല്ല് സംഭരണവും വില വിതരണവും ആശങ്കയായി തുടരുന്നതിനിടെ കുട്ടനാട്ടിൽ വൻ വിളനഷ്ടം. ഉഷ്ണതരംഗത്തിന്റെ ഭാഗമായുള്ള കൊടുംചൂടും വേലിയേറ്റത്തെത്തുടർന്ന് പാടങ്ങളിൽ ഉപ്പുവെള്ളം കയറിയതും കാരണം നെൽച്ചെടികൾ കരിഞ്ഞുണങ്ങിയതാണ് വിള നഷ്ടത്തിന് ഇടയാക്കിയത്. കതിരുകൾ കരിഞ്ഞുണങ്ങി പതിര് കൂടിയതോടെ മില്ലുകൾ അധിക കിഴിവ് ഈടാക്കുന്നതും കർഷകരെ ദുരിതത്തിലാക്കി. കഴിഞ്ഞ മൂന്നുമാസമായി അനുഭവപ്പെടുന്ന ശക്തമായ ചൂടാണ് വില്ലനായത്. 30 ഡിഗ്രിയിലധികം ചൂട് നെൽച്ചെടികൾക്ക് താങ്ങാനാകില്ല. അമിത ചൂടിനൊപ്പം വേലിയേറ്റത്തിൽ തോട്ടപ്പള്ളി, തണ്ണീർമുക്കം , തൃക്കുന്നപ്പുഴ പൊഴികളിൽ നിന്ന് ഉപ്പുവെള്ളം കൂടി തോടുകളിലേക്കും പാടങ്ങളിലേക്കും കയറിയതും നെൽച്ചെടികളുടെ കൂട്ടക്കരിച്ചിലിന് ഇടയാക്കി.

കൊടുംചൂട് വിനയായി

# 24,134.49 ഹെക്ടറിലാണ് ഇത്തവണ കുട്ടനാട്ടിൽ നെൽകൃഷി നടന്നത്. കായൽ നിലങ്ങളുൾപ്പെടെ കുട്ടനാട്ടിൽ 20,341.71 ഹെക്ടറിലെ വിളവെടുപ്പ് പൂർത്തിയായപ്പോഴാണ് വിളനഷ്ടം ബോദ്ധ്യപ്പെട്ടത്

# 1,31,050.29 മെട്രിക് ടൺ വിളവ് പ്രതീക്ഷിച്ചിടത്ത് കൊയ്‌ത്തിന്റെ 90 ശതമാനവും പൂർത്തിയായപ്പോൾ 1,14,442.86 മെട്രിക് ടൺ വിളവാണ് ലഭിച്ചത്. അതായത് 16,607.43 മെട്രിക് ടൺ നഷ്ടം

# സാധാരണ ഗതിയിൽ ഒരു ഏക്കറിൽ നിന്ന് 22 ക്വിന്റൽ നെല്ലാണ് ലഭിക്കേണ്ടത്.എന്നാൽ ഇത്തവണ 16 -18 ക്വിന്റൽ നെല്ലാണ് കർഷകർക്ക് ലഭിച്ചത്. ഇരുപ്പൂകൃഷി (രണ്ടാം കൃഷിയും പുഞ്ചകൃഷിയും)നടത്തുന്ന പാടങ്ങളിൽ 7 ക്വിന്റൽ വരെ കുറവ് ഇത്തവണയുണ്ടായി

# കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള കൃഷി നാശങ്ങളിൽ കർഷകർക്ക് തുണയാകേണ്ട പ്രധാന മന്ത്രി ബസൽ ബീമായോജനാ പദ്ധതിയുടെ ഇൻഷുറൻസ് പരിരക്ഷയാണ് പരിഹാരം. എന്നാൽ അതിനുള്ള നടപടികൾ കൃഷി വകുപ്പോ,ഇൻഷുറൻസ് വിഭാഗമോ ഇനിയും ആരംഭിച്ചിട്ടില്ല

വിളനഷ്ട കണക്ക് ഏക്കറിന് 22 ക്വിന്റൽ വിളവ് ലഭിച്ചാൽ: നെൽവില: 2,200 x 30 = 66,000

ഒരു ക്വിന്റലിന്റെ കിഴിവ് നഷ്ടം

5 കിലോ വീതം 5x30 = 150

കൈകാര്യച്ചെലവ് കിലോയ്ക്ക്

2.5രൂപ ക്രമത്തിൽ 5 x 2.5 = 12.50

ആകെ: 150+12.50 =162.5 രൂപ

22ക്വിന്റലിന് 5 കിലോ വീതം

കിഴിവ് നഷ്ടം ആകെ: 3575 രൂപ

ഫസൽ ബീമായോജനാ പദ്ധതി പ്രകാരം കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ കൃഷി വകുപ്പ് ഇടപെടണം. പ്രീമിയം ഒടുക്കിയ മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം ലഭ്യമാക്കണം

- സോണിച്ചൻ പുളിങ്കുന്ന്,

വോയ്സ് ഒഫ് ഗ്രെയ്റ്റർ കുട്ടനാട്

വിളവെടുപ്പ് പൂർത്തിയായാലേ നഷ്ടം കൃത്യമായി കണക്കാനാകൂ. വിളനഷ്ടമുണ്ടായിട്ടുണ്ട്. പ്രീമിയം ഒടുക്കിയ മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം ലഭിക്കും

-പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ