ഇനിയും തുറക്കാതെ തെക്കേത്ത്കവലയിലെ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനമഹാമഹം, പിന്നാലെ പൂട്ടിട്ടു!
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് മുൻഭരണസമിതി നേതൃത്വത്തിൽ ഉദ്ഘാടന മഹാമഹം.അതിലൊന്നാണ് തെക്കേത്ത്കവലയിലെ വഴിയോര വിശ്രമകേന്ദ്രം. മറ്റ് പല പദ്ധതികളും പോലെ ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുകൊണ്ട് നാട്ടുകാർക്ക് യാതൊരു പ്രയോജനവുമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു അതിഗംഭീരംമായ ഉദ്ഘാടനം. അന്ന് പൂട്ടിയ വിശ്രമകേന്ദ്രം പിന്നീട് ഇതുവരെ തുറന്നിട്ടില്ല. ഇതോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു പാർക്കുമുണ്ട്. ഇതെല്ലാം ഉദ്ഘാടനം ചെയ്യാൻ വേണ്ടി മാത്രം നിർമ്മിച്ചതെന്നാണ് നാട്ടുകാരുടെ പരിഹാസം. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം മണിമല റോഡിന്റെ അരികിലാണ് ലക്ഷങ്ങൾ മുടക്കി ഇരുനിലയിൽ വിശ്രമകേന്ദ്രം നിർമ്മിച്ചത്. വഴിയാത്രക്കാർക്ക് വാഹനങ്ങൾ പാർക്ക്‌ചെയ്യാൻ വിശ്രമകേന്ദ്രത്തിന് മുന്നിൽ ഇടമുണ്ടെങ്കിലും ഒരു സ്കൂട്ടർ പോലും ഇവിടേക്ക് എത്തില്ല. റോഡിൽ നിന്നും ഉയർന്നുനിൽക്കുന്നതാണ് തടസം സൃഷ്ടിക്കുന്നത്.
സുരക്ഷയ്ക്ക് പുല്ലുവില
വാഹനങ്ങൾ ചീറിപ്പായുന്ന റോഡിനോട് ചേർന്ന് നിർമ്മിച്ച കുട്ടികളുടെ പാർക്കിന് സംരക്ഷണവേലിക്കെട്ടുപോലുമില്ല. തറ വൃത്തിയായി ടൈൽ പാകിയിട്ടില്ല. വെളിച്ചമില്ല, കല്ലുംമണ്ണും നിറഞ്ഞ സ്ഥലം നിരപ്പാക്കിയിട്ടുമില്ല. കുട്ടികൾ വീണ് പരിക്കേൽക്കാൻ സാധ്യതയേറെയാണ്. പ്രാഥമിക കൃത്യനിർവഹണത്തിന് പോലും സൗകര്യമില്ല. ഉദ്ഘാടനം കഴിഞ്ഞ് പൂട്ടിയ പൊൻകുന്നം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ അതേ അവസ്ഥയിലാണ് തെക്കേത്ത്കവലയിലെ വഴിയോര വിശ്രമകേന്ദ്രവും.
ഉദ്ഘാടനം കഴിഞ്ഞ സ്ഥാപനങ്ങളൊക്കെ തുറന്നുകൊടുക്കാൻ പുതിയ ഭരണസമിതി തയ്യാറാകണമെന്ന് നാട്ടുകാർ പൊതുജനത്തിന്റെ പണം ഉപയോഗിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത് നല്ലതാണ്. അത് ജനത്തിന് പ്രയോജനം ഉണ്ടാകുന്ന രീതിയിലാകണം. അല്ലാതെ നേതാക്കന്മാർക്ക് ഉദ്ഘാടനം ചെയ്ത് കളിക്കാനാവരുത്. നാദിർഷാ,പരിയാരത്ത്.