ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേര് മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ്; 3000 പേരുകളുടെ പട്ടിക പുറത്തിറക്കി രാജസ്ഥാൻ സർക്കാർ

Wednesday 15 April 2026 4:50 PM IST

ജയ്‌പൂർ: രാജസ്ഥാനിൽ വിദ്യാർത്ഥികളുടെ പേരുമാറ്റത്തിനൊരുങ്ങി സർക്കാർ. ഇതിനായി 'സാർത്ഥിക് നാം അഭിയാൻ' എന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടു. അപകീർത്തികരമോ അർത്ഥമില്ലാത്തതോ ആയ പേരുകൾ മാറ്റി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ പേര് നൽകുന്നതാണ് ഈ പദ്ധതിയിലൂടെ രാജസ്ഥാൻ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.

ഷൈത്താൻ, ഷേരു, ടിങ്കു, കാലു തുടങ്ങിയ പേരുകളാവും മാറ്റുക. പകരം അർത്ഥവത്തായ പേര് നൽകാനാണ് സർക്കാർ‌ നിർദേശം. വ്യക്തമല്ലാത്തതും നെഗറ്റിവിറ്റിയുമുള്ള ഇത്തരം പേരുകൾ കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് സർക്കാർ പറയുന്നത്. വിദ്യാർത്ഥികൾക്കായി ബാൽ മുകുന്ദ്, ബദ്രിനാഥ്, ആരാധ്യ, അന്നപൂർണ, വൈഷ്‌ണവി, അഭീർ, അഗിനിഭ തുടങ്ങി 3,000 പേരുകളടങ്ങുന്ന പട്ടിക വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആൺകുട്ടികൾക്ക് പറ്റിയ 1,409 പേരുകളും പെൺകുട്ടികൾക്ക് പറ്റിയ 1541 പേരുകളുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പേരുകളാകും രക്ഷിതാക്കളുടെ സമ്മതത്തോടെ മാറ്റുക. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും യോഗത്തിൽ വച്ച് ഇക്കാര്യം വിശദീകരിക്കുമെന്നും പേരുമാറ്റം വരുത്തുകയാണെങ്കിൽ രക്ഷിതാക്കളിൽ നിന്ന് അനുമതി എഴുതി വാങ്ങുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.