മണ്ഡല പുനര്‍നിര്‍ണയം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക അകറ്റാന്‍ ഫോര്‍മുലയുമായി കേന്ദ്രം

Wednesday 15 April 2026 8:50 PM IST

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായുള്ള മണ്ഡല പുനര്‍ നിര്‍ണയത്തില്‍ പുതിയ ഫോര്‍മുലയുമായി കേന്ദ്രം. ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുന്നുവെന്ന ആശങ്ക പരിഹരിക്കാന്‍ 50 ശതമാനം സീറ്റ് വര്‍ദ്ധന എന്ന ഫോര്‍മുലയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.

വ്യാഴാഴ്ച നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത്ഷായും ഇതുസംബന്ധിച്ച് സംസാരിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ 2011ലെ സെന്‍സസിനെ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം കൊണ്ടുവന്നാല്‍ 20 ലോക്‌സഭ മണ്ഡലങ്ങളുള്ള കേരളത്തില്‍ പരമവധി 23 മണ്ഡലങ്ങളെ പുതിയ മാറ്റത്തില്‍ യാഥാര്‍ത്ഥ്യമാകുകയുള്ളൂ.

ഇത് മറികടക്കാന്‍ 50 ശതമാനം സീറ്റ് വര്‍ദ്ധനവ് എന്ന ഫോര്‍മുലയാണ് കേന്ദ്രം മുന്നോട്ട് വയക്കുന്നത്. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ 20 ലോകസഭ സീറ്റുകള്‍ എന്നത് 30 ആയി ഉയരും. ഓരോ സംസ്ഥാനവും കൈവരിച്ച സാമ്പത്തിക പുരോഗതി കൂടി സീറ്റ് നിര്‍ണയത്തില്‍ ഘടകമാകണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രനീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും പ്രതിരോധം തീര്‍ക്കാനും ഒരുമിച്ച് നില്‍ക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തെലങ്കാന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കത്തയക്കുകയും ചെയ്തിരുന്നു.