ജനനായകൻ സിനിമ ചോർന്ന സംഭവം: മുഖ്യപ്രതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
ചെന്നൈ: ദളപതി വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ജനനായകൻ ഓൺലൈനിൽ ലീക്കായ സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ചെന്നൈ പൊലീസ് സൈബർ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിനിമയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിനിമ ചോർത്തിയതിലെ പ്രധാന പ്രതി ഫ്രീലാൻസ് എഡിറ്ററും സിനിമയിൽ ഉൾപ്പെടെ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്യുന്നയാളുമാണ്. ഇയാൾ മറ്റൊരു ചിത്രത്തിന്റെ എഡിറ്റിംഗ് ജോലിയുമായി ബന്ധപ്പെട്ട ജനനായതകൻ എഡിറ്റ് ചെയ്ത സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. സ്റ്റുഡിയോയിൽ നിന്ന് അനധികൃതമായി ജനനായകന്റെ ദൃശ്യങ്ങൾ കൈക്കലാക്കി പുറത്തെത്തിച്ച ശേഷം ഓൺലൈനിൽ ഉൾപ്പെടെ പ്രചരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം സഹായികളായി ഉണ്ടായിരുന്ന രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ അസിസ്റ്റന്റ് എഡിറ്റർ ഈ സിനിമയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നില്ലെന്നാണ് വിവരം.
ആദ്യ അറസ്റ്റിന് പിന്നാലെ തന്നെ ചിത്രം പ്രചരിപ്പിച്ച മൂന്നൂറോളം ലിങ്കുകൾ പൊലീസ് നീക്കം ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്റർ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയുമായിരുന്നു.