മുട്ടപ്പലത്ത് വോൾട്ടേജില്ല ഇരുട്ടിലായി ജനം
ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്ന് ആവശ്യം
മുടപുരം: അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം വട്ടവിള,മൂലയിൽ,ആൽത്തറമൂട് പ്രദേശങ്ങളിൽ വർഷങ്ങളായി വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്. സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശങ്ങളിൽ വോൾട്ടേജ് ഇല്ലാത്തതിനാൽ വീടുകളിൽ മിക്സിപോലുള്ളവ പ്രവർത്തിപ്പിക്കാൻ കഴിയില്ല. ബൾബുകൾക്കും മറ്റ് ലൈറ്റുകൾക്കും നേരിയ പ്രകാശം മാത്രമാണുള്ളത്. ഇതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. മുട്ടപ്പലം പുഞ്ചമുക്കിൽ നിന്ന് മൂലയിൽ പോകുന്ന റോഡിനും ആൽത്തറമൂട് ജംഗ്ഷനിൽ പോകുന്ന റോഡിന്റെയും ഇരുവശങ്ങളിലുമുള്ള നൂറിൽപരം വീട്ടുകാർക്കാണ് ഈ ദുരവസ്ഥ. വോൾട്ടേജ് ക്ഷാമം രൂക്ഷമായ ഇവിടെ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
ആശ്രയം ഒരൊറ്റ ട്രാൻസ്ഫോർമർ
30 വർഷങ്ങൾക്ക് മുമ്പ് മുട്ടപ്പലം ഗുരുമന്ദിരത്തിന് സ്ഥാപിച്ച ട്രാൻസ്ഫോർമറിൽ നിന്നാണ് ഇവിടത്തേക്ക് വൈദ്യുതിയെത്തുന്നത്. പിന്നീട് പ്രദേശത്ത് ധാരാളം വീടുകളും സ്ഥാപനങ്ങളും ആരംഭിച്ചു. വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടും അതിന് അനുസൃതമായി പുതിയ ട്രാൻസ്‌ഫോർമർ ഇതുവരെ സ്ഥാപിച്ചിട്ടില്ല.
നടപടി വേണം
11 കെ.വി ലൈൻ കടന്നുപോകുന്ന സ്ഥലത്ത് പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.ആൽത്തറമൂട്,നവഭാവന സമിതിക്കും,നിലവിലുള്ള ട്രാൻസ്‌ഫോർമറിന് സമീപവും പുതിയ ട്രാൻസ്‌ഫോർമാർ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.കെ.എസ്.ഇ.ബി ചിറയിൻകീഴ് സെക്ഷന്റെ കീഴിലാണ് ഈ പ്രദേശം.വോട്ടേജ്ക്ഷാമം കൊണ്ട് നാട്ടുകാർക്കുണ്ടാകുന്ന ദുരിതമകറ്റാൻ കെ.എസ്.ഇ.ബി ചിറയിൻകീഴ് സെക്ഷൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു.
ദീർഘനാളായി അനുഭവിക്കുന്ന വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ഇവിടെ പുതിയ ട്രാൻസ്‌ഫോർമാർ സ്ഥാപിക്കണം.കെ.എസ്.ഇ.ബി അടിയന്തര നടപടി സ്വീകരിക്കണം.
സി.രാമചന്ദ്രൻ,സെക്രട്ടറി,എസ്.എൻ.ഡി.പി യോഗം,മുട്ടപ്പലം ശാഖ