പുറപ്പെടാനിരുന്ന വിമാനത്തിൽ മറ്റൊന്ന് ഇടിച്ചു, ഡൽഹിയിൽ ഒഴിവായത് വൻദുരന്തം

Friday 17 April 2026 12:06 AM IST

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ വൻ ദുരന്തം ഒഴിവായി. ഹൈദരാബാദിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്ന ആകാശ എയർ വിമാനത്തിൽ പാർക്കിംഗ് ബേയിലേക്ക് പോകുകയായിരുന്നു സ്‌പൈസ് ജെറ്റ് വിമാനം ഇടിച്ചു. സ്‌പൈസ് ജെറ്റിന്റെ ചിറകുഭാഗം ആകാശിന്റെ ചിറകിൽ തുളച്ചുകയറി. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്‌ക്ക് 2.15നായിരുന്നു അപകടം.

രണ്ടും ബോയിംഗ് വിമാനങ്ങളാണ്. രണ്ടു വിമാനങ്ങൾക്കും കേടുപാടുകളുണ്ടായി. ആകാശ എയർ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 164 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ മറ്റൊരു വിമാനത്തിൽ ഹൈദരാബാദിലെത്തിച്ചു. ലേയിൽ നിന്ന് വന്ന് യാത്രക്കാരെ ഇറക്കി പാർക്കിംഗ് ബേയിലേക്ക് പോകുകയായിരുന്നു സ്‌പൈസ് ജെറ്റ്. സ്‌പൈസ് ജെറ്റിലെ പൈലറ്റുമാരെയും എ.ടി.സിയിലെ ഉദ്യോഗസ്ഥനെയും അന്വേഷണവിധേയമായി ജോലിയിൽ നിന്ന് മാറ്റി നിറുത്തി. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചു.