ടി.സി.എസിലെ നിർബന്ധിത മതംമാറ്റ ശ്രമം, ഭീകരബന്ധം തേടി എൻ.ഐ.എ
മുംബയ്: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിൽ (ടി.സി.എസ്) വനിതകൾക്കെതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗികാതിക്രമ സംഭവങ്ങളിൽ ഞെട്ടി രാജ്യം. പിന്നിൽ അന്താരാഷ്ട്ര ഭീകര ബന്ധം സംശയിക്കുന്നു. പ്രതികൾക്ക് വിദേശ ഭീകരഗ്രൂപ്പുകളുടെ സഹായം ലഭിച്ചെന്നാണ് വിവരം. എൻ.ഐ.എയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും ഐ.ബിയും അന്വേഷണം തുടങ്ങി.
മലേഷ്യയിൽ കഴിയുന്ന ഇന്ത്യാവിരുദ്ധ മതപ്രഭാഷകൻ സാക്കിർ നായിക്കിലേക്കാണ് സംശയം നീളുന്നത്. ഒമ്പത് ജീവനക്കാർ (എട്ട് സ്ത്രീകളും പുരുഷനും) നൽകിയ പരാതിയിൽ ഏഴ് ജീവനക്കാർ അറസ്റ്റിലായി. ഒളിവിൽ പോയ എച്ച്.ആർ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ നിദ ഖാനായി തെരച്ചിൽ ശക്തമാക്കി.
നായിക്കുമായി ബന്ധമുള്ള മലേഷ്യൻ മതപ്രഭാഷകൻ പ്രതികളുമായി വീഡിയോ കാൾ നടത്തിയിരുന്നു. ഇത് പരിശോധിച്ചുവരികയാണ്. ഡിജിറ്റൽ തെളിവുകളും ശേഖരിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ടി.സി.എസ് ഔട്ട് സോഴ്സിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനിതാ ജീവനക്കാർ അടുത്തിടെയാണ് ഓഫീസിൽ അരങ്ങേറിയ ആസൂത്രിത നീക്കം പുറത്തുവിട്ടത്.
അറസ്റ്റിലായവർ
ഡാനിഷ് ഷെയ്ഖ്, തൗസിഫ് അട്ടാർ, ഷാഫി ഷെയ്ഖ്, ആസിഫ് അൻസാരി, റെസാ മേമൻ, ഷാരൂഖ് ഖുറേഷി (ടീം ലീഡർമാർ), അശ്വിൻ ചൈനാനി (ഓപ്പറേഷൻസ് മാനേജർ)
4 വർഷമായി മാനസിക
ലൈംഗിക പീഡനം
1 വനിതാ ജീവനക്കാർ 2022 ജൂലായ് മുതൽ നേരിട്ടത് കടുത്ത ലൈംഗിക, മാനസിക ചൂഷണങ്ങൾ
2 നിർബന്ധിത മതപരിവർത്തന ശ്രമം. ഒരു മതത്തിന്റെ പ്രാർത്ഥന ചെയ്യാനും ബീഫ് കഴിക്കാനും നിർബന്ധിച്ചു
3 എച്ച്.ആർ വിഭാഗത്തിലും ആഭ്യന്തര കമ്മിറ്റിക്കും പരാതിപ്പെട്ടിട്ടും അവഗണിക്കപ്പെട്ടു. ഇരകളുടെ ഇമെയിലും ഡിജിറ്റൽ മെസേജും പൂഴ്‌ത്തി.
4 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് ചൂഷണം ചെയ്തത്. പുറത്തുപറയരുതെന്ന് ഭീഷണി.
5 പരാതിക്കാരിൽ ഒരാളെ വിവാഹവാഗ്ദാനം നൽകി നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കി.
ക്ളീനിംഗ് സ്റ്റാഫായെത്തി
വനിതാ പൊലീസുകാർ
2026 ഫെബ്രുവരി: ഹിന്ദുക്കളെ നിർബന്ധിച്ച് മറ്രൊരു മതത്തിന്റെ വ്രതാനുഷ്ഠാനം ചെയ്യിക്കുന്നെന്ന വിവരം ഒരു രാഷ്ട്രീയ പ്രവർത്തകൻ നാസിക് സിറ്റി പൊലീസിനെ അറിയിച്ചതോടെ രഹസ്യാന്വേഷണം തുടങ്ങി
മാർച്ച്: ഏഴ് വനിതാ പൊലീസുകാരുടെ രഹസ്യ ദൗത്യം. ശുചീകരണ തൊഴിലാളികളുടെയും അറ്റക്കുറ്റപ്പണി ജീവനക്കാരുടെയും വേഷത്തിൽ ഓഫീസിൽ കടന്നുകൂടി ഇരകളുടെ വിശ്വാസം നേടിയെടുത്തു
മാർച്ച് 25: ഒരു ജീവനക്കാരിയുടെ പരാതിയിൽ ആദ്യ എഫ്.ഐ.ആർ. തുടർന്ന് കൂടുതൽ ജീവനക്കാർ പരാതിയുമായെത്തി. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
ഏപ്രിൽ 10-13: ആറ് ടീം ലീഡർമാരും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിലെ അംഗമായ ഓപ്പറേഷൻസ് മാനേജരും അറസ്റ്റിൽ. ഇവരെ ടി.സി.എസ് സസ്പെൻഡ് ചെയ്തു