വിലക്കയറ്റം,തൊഴിലാളിക്ഷാമം : കിതച്ച് നിർമ്മാണ മേഖല

Thursday 16 April 2026 11:52 PM IST

ആലപ്പുഴ: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് നിർമ്മാണ സാമഗ്രികൾക്കുണ്ടായ വിലക്കയറ്റവും തിരഞ്ഞെടുപ്പിന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയതും നിർമ്മാണമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം സിമന്റ്, ടൈൽ, കമ്പി, ഇലക്ട്രിക് വയർ എന്നിവയ്ക്കുണ്ടായ വിലവർദ്ധനവലുതാണ്.

സർക്കാർ കെട്ടിടങ്ങളുടെയും വീടുകളുൾപ്പെടെയുള്ളവയുടെയും നിർമ്മാണം ഏറ്റവുമധികം നടക്കുന്നത് വേനൽക്കാലത്താണ്. കാലവർഷം എത്തും മുമ്പ് നിർമ്മാണം പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ലൈഫ് വീടുകളുടേതുൾപ്പെടെ നിർമ്മാണം ഊർജിതമായി നടന്നുവരുന്നതിനിടെയാണ് പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധം കരിനിഴൽ വീഴ്ത്തിയത്. യുദ്ധത്തെ തുടർന്ന് കപ്പൽവഴിയുള്ള ചരക്ക് നീക്കം തടസപ്പെട്ടതും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്ഷാമത്തിൽ സിമന്റ്, ടൈൽ, സ്റ്റീൽ പ്ളാന്റുകളുടെ പ്രവർത്തനം നിലച്ചതും വില വർദ്ധനവിനിടയാക്കി. വെള്ളം ശുദ്ധമാക്കുന്ന വാട്ടർ ഫിൽറ്ററുകളുടെ വിലയും വർദ്ധിച്ചിട്ടുണ്ട്.

വീടുകളുടെയും സർക്കാർ കെട്ടിടങ്ങളുടെയും കരാറെടുത്തവരാണ് വിലക്കയറ്റവും സാധനങ്ങളുടെ ദൗർലഭ്യവും മൂലം പദ്ധതികൾ പൂർത്തിയാക്കാനാകാതെ കഷ്ടപ്പെടുന്നത്.പ്രതികൂല സാഹചര്യത്തിൽ നിലവിൽ സ്ക്വയർ ഫീറ്റിന് 2,000 രൂപയിൽ താഴെ ചെയ്തുവരുന്ന ജോലികൾ 2200മുതൽ 2500 വരെ നിരക്കിലാക്കിയാലേ തുടരാൻ കഴിയൂവെന്നാണ് നിർമ്മാണ കരാറുകാരുടെ വെളിപ്പെടുത്തൽ.

വിലവർദ്ധന

ഇനം, ചില്ലറ വില(കഴിഞ്ഞമാസം, ഈമാസം എന്നക്രമത്തിൽ)

ടൈൽസ് (സ്ക്വയർഫീറ്രിന്).....35-60, 45-90

കമ്പി........................................68........ 75

സിമന്റ്.....................................300......340

വയർ(1 പായ്ക്കറ്റ്).....................1000......1700

......................................

ഇഷ്ടികയ്ക്കും കോൺക്രീറ്ര് ടൈലുകൾക്കും ക്ഷാമം

 ഹോളോ ബ്രിക്സ് , ഇഷ്ടിക നിർമ്മാണ കമ്പനികൾ അധികവും അന്യസംസ്ഥാന തൊഴിലാളികളെ കിട്ടാതായതോടെ നിർമ്മാണം പൂർണമായും നിർത്തി

 ഇത് സിമന്റ് കട്ടകൾക്കും ഹോളോ ബ്രിക്സിനും ക്ഷാമത്തിനിടയാക്കിയിട്ടുണ്ട്. കട്ട ലഭിക്കാത്തതിനാൽ വീടുകളുടെയും ചുറ്റുമതിലുകളുടെയും നിർമ്മാണം നിലച്ചു

 തറയിൽ പാകുന്ന കോൺക്രീറ്റ് ടൈലുകളുടെ നിർമ്മാണവും നിർത്തിയിരിക്കുകയാണ്. വിലക്കയറ്റത്തിനൊപ്പം ഇഷ്ടിക ക്ഷാമവും നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായി

 വേനൽ കടുത്തതോടെ വെള്ളം ലഭിക്കാത്തതും മറ്റൊരു പ്രതിസന്ധിയാണ്. നിർമ്മാണാവശ്യത്തിനുള്ള വെള്ളത്തിന് ആയിരം ലിറ്ററിന് 3,000 രൂപവരെയാണ് നിരക്ക്

വിലവർദ്ധനയും ഇഷ്ടികയുൾപ്പെടെ സാധനങ്ങളുടെ ക്ഷാമവും നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി. കൊടുംചൂടും തൊഴിലാളി ക്ഷാമവും കാരണം നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നില്ല

- പ്രകാശ്. കൺസ്ട്രക്ഷൻ കമ്പനി ഉടമ