'ഭരണപക്ഷ ഭാഗ്യം' ഇക്കുറി ആർക്കൊപ്പം?

Friday 17 April 2026 12:19 AM IST

തൃശൂർ: 1987 മുതൽ ഒല്ലൂരിൽ ആര് ജയിക്കുന്നുവോ, അവർ നിയമസഭയിൽ ഭരണപക്ഷത്തുണ്ടാകും. കഴിഞ്ഞ 40 വർഷത്തോളം പിന്തുടരുന്ന പാരമ്പര്യം ഇക്കുറിയും മാറ്റമില്ലാതെ തുടരുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഭരണത്തിന്റെ മേന്മയിൽ ഒല്ലൂർ ഒപ്പം നിൽക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. എന്നാൽ ഭരണവിരുദ്ധ വികാരം ഒല്ലൂരിലും അലയടിക്കുമെന്നും അത് അനുകൂലമാകുമെന്നുമാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും കണക്കുകൂട്ടൽ. ഉഷാറാണ്, ഉറപ്പാണ് മണ്ഡലമെന്ന് എൽഡി.എഫിനായിറങ്ങിയ മന്ത്രി കെ.രാജൻ പറയുമ്പോൾ, മൂവായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിലുള്ള വിജയമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഷാജി കോടങ്കണ്ടത്തിന്റെ പ്രതീക്ഷ. നാട്ടുകാരനെന്നതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും എൻ.ഡി.എ സ്ഥാനാർത്ഥി ബിജോയ് തോമസും പ്രതീക്ഷിക്കുന്നില്ല. മണ്ഡലത്തിലെ പ്രതീക്ഷകൾ പങ്കുവച്ച് കേരളകൗമുദിയോട് സംസാരിക്കുകയാണ് സ്ഥാനാർത്ഥികൾ.

ഉഷാറാണ്, ഉറപ്പാണ്: കെ. രാജൻ

'ഒല്ലൂരിൽ ഉഷാറായിരുന്നു ഇടതുമുന്നണി, ഹാട്രിക് വിജയം ഉറപ്പ്'ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി കെ.രാജൻ. റവന്യൂ മന്ത്രിയെന്ന നിലയിൽ ചെയ്ത പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ എൽ.ഡി.എഫിന് വോട്ട് ലഭിക്കും. 'യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 18 മലയോര പട്ടയം മാത്രം നൽകിയിടത്ത് രണ്ടായിരത്തിലേറെ പട്ടയം നൽകി. ഒല്ലൂർ ഒപ്പം നിൽക്കും.' ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാജൻ.

എന്നും ഓട്ടം

രാഷ്ട്രീയ പ്രവർത്തനത്തിൽ വിശ്രമം എന്നൊന്നില്ലെന്ന് കെ.രാജൻ. എല്ലാ ദിവസവും ഓരോന്ന് ചെയ്യാനുണ്ടാകും. പരസ്യമായ, ശബ്ദത്തിലുള്ള രാഷ്ട്രീയ പ്രവർത്തനം കഴിഞ്ഞു എന്നേയുള്ളൂ. ശബ്ദമില്ലാത്ത പ്രവർത്തനം തുടരുന്നുവെന്ന് രാജൻ പറഞ്ഞു.

3000 - 8000 ഭൂരിപക്ഷം: അഡ്വ.ഷാജി കോടങ്കണ്ടത്ത്

'മൂവായിരത്തിനും എണ്ണായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിൽ വിജയം ഉറപ്പ് !' ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഷാജി കോടങ്കണ്ടത്ത്. അഭിഭാഷകനായുള്ള ഇടപെടലും വിജയം കൊണ്ടുവരും. തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനിലെ 14 ഡിവിഷനും രണ്ട് പഞ്ചായത്തും ഒപ്പമാണെന്നത് ആത്മവിശ്വാസമാണ്. 'വാചകക്കസർത്ത് മാത്രമാണ് ഇവിടെ നടന്നത്. അതിനാൽ പ്രതീക്ഷയുണ്ട്' ഷാജി പ്രതീക്ഷയിലാണ്.

വീണ്ടും സജീവം

പ്രചാരണത്തിന് ശേഷം ഉറക്കം ശരിയാക്കാൻ രണ്ടുദിവസം വിശ്രമത്തിലായിരുന്നെന്ന് ഷാജി കോടങ്കണ്ടത്ത്. പിന്നീട് വീണ്ടും പഴയപോലെ. വ്യായാമം, ഷട്ടിൽ കളി പിന്നെ തിരക്കുകളിലേക്ക്. ഇതാണ് രീതിയെന്ന് ഷാജി പറയുന്നു.

ഭൂരിപക്ഷം എണ്ണായിരം: ബിജോയ് തോമസ്

'സ്ഥാനാർത്ഥികളിൽ മണ്ഡലത്തിൽ വോട്ടുള്ള നാട്ടുകാരൻ ഞാൻ മാത്രമാണ്.' വിജയത്തിന് അടിസ്ഥാനം നാട്ടുകാരനെന്ന സ്വീകാര്യതയാകുമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി ബിജോയ് തോമസ്. കേന്ദ്രസർക്കാരിനൊപ്പം നിൽക്കാൻ കഴിയുന്ന ജനപ്രതിനിധിയെയാണ് ഒല്ലൂരും ആഗ്രഹിക്കുന്നത്. 'മാറാത്തത് മാറും' എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കുന്നതാകും ജനവിധി. ഏഴായിരത്തിനും എണ്ണായിരത്തിനും മദ്ധ്യേ ഭൂരിപക്ഷം നേടുമെന്നും ബിജോയ് കണക്കുകൂട്ടുന്നു.

വിശ്രമം എന്തിന്?

38 വർഷമായി രാഷ്ട്രീയത്തിലുള്ള തനിക്ക് തിരഞ്ഞെടുപ്പും ഒരു സാധാരണ പ്രവർത്തനമാണെന്ന് ബിജോയ് തോമസ്. തിരഞ്ഞെടുപ്പിന് ശേഷം വിശ്രമമൊന്നും ഇല്ല. 'എന്നത്തേയും പോലെ ഇപ്പോഴും സജീവ രാഷ്ട്രീയപ്രവർത്തനം തുടരുന്നു.' ബിജോയ് പറഞ്ഞു.