തിരുവമ്പാടിയുടെ തിടമ്പേറ്റാൻ ഇക്കുറിയും ചന്ദ്രശേഖരൻ

Friday 17 April 2026 12:20 AM IST

തൃശൂർ: തൃശൂർ പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റാൻ ഇക്കുറിയും ചന്ദ്രശേഖരൻ. 2018 മാർച്ച് 11ന് ശിവസുന്ദർ ചരിഞ്ഞ ശേഷം തിരുവമ്പാടിയുടെ കരിവീരപ്രമാണിയാണ് ചന്ദ്രശേഖരൻ. ജംബോ സർക്കസ് കൂടാരത്തിൽ നിന്നും ഉത്സവകേരളത്തിന് കിട്ടിയ കൊമ്പനാണിവൻ. സർക്കസ് കൂടാരത്തിൽ ബോലോ എന്നായിരുന്നു പേര്.

കിരങ്ങാട് തിരുമേനിയും ആറാം തമ്പുരാനും മനിശ്ശേരി ഹരിയും ചേർന്ന് ജംബോ സർക്കസിൽ നിന്നും വാങ്ങിയ ആനക്കുട്ടിയെ പിന്നീട് ഗോപി വാര്യർ സ്വന്തമാക്കി. ആദ്യം തിരുവമ്പാടിയിലും അടുത്ത ദിവസം പാറമേക്കാവിലും എഴുന്നള്ളിച്ചാണ് ചന്ദ്രശേഖരൻ യാത്ര തുടങ്ങിയത്. വാങ്ങി എട്ട് വർഷത്തിന് ശേഷമാണ് 2007 ഏപ്രിൽ 18ന് തിരുവമ്പാടി കണ്ണന് മുൻപിൽ ചന്ദ്രശേഖരനെ ഗോപി വാര്യർ നടയിരുത്തുകയായിരുന്നു.

ചന്ദ്രശേഖരൻ

മുഖത്തെ പുള്ളിയും തേൻ നിറമുള്ള കണ്ണുകളും ചന്തം ചാർത്തിയ ചന്ദ്രശേഖരൻ പൊതുവെ ശാന്തപ്രകൃതനാണ്. വലിയ ചന്ദ്രശേഖരനും പിന്നീട് ശിവസുന്ദറും യാത്രയായതോടെ ചന്ദ്രശേഖരൻ തിരുവമ്പാടി ദേവസ്വത്തിന്റെ അഭിമാനമായി. എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലേയും കോലമേറ്റിയിട്ടുണ്ട് ചന്ദ്രശേഖരൻ. വലിയ തലേക്കെട്ടു കെട്ടിക്കാൻ പറ്റുന്ന അപൂർവം ആനകളിലൊന്ന്.