ചുട്ടുപൊള്ളി എരുമേലി; അയ്യപ്പന്മാർ വലയുന്നു
എരുമേലി: വിഷു ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ എരുമേലിയിൽ എത്തുന്ന നൂറുകണക്കിന് അയ്യപ്പഭക്തർ കൊടും ചൂടിൽ വലയുന്നു. ചുട്ടുപൊള്ളുന്ന ടാർ റോഡിലൂടെ പേട്ടതുള്ളി ക്ഷേത്രത്തിൽ എത്തുമ്പോൾ കുളിക്കടവിൽ തുള്ളിവെള്ളമില്ലാത്ത സ്ഥിതിയാണ്.
കടുത്ത വേനലിൽ അയ്യപ്പഭക്തർ ദുരിതത്തിലായിട്ടും ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചെക്ക്ഡാം ഷട്ടറുകൾ അടച്ച് വെള്ളം സംഭരിച്ചാൽ അയ്യപ്പഭക്തർക്ക് കുളിക്കാൻ സൗകര്യമൊരുങ്ങും. എന്നാൽ, ഇതിനുവേണ്ട ക്രമീകരണങ്ങളൊന്നും അധികൃതർ ചെയ്തില്ല.
പഞ്ചായത്തും കൈവിട്ടു
മണ്ഡലകാലത്ത് എരുമേലി പഞ്ചായത്ത് അധികൃതർ അടിക്കടി വെള്ളം റോഡിൽ തളിക്കാറുണ്ട്. എന്നാൽ വിഷു ഉത്സവ സമയങ്ങളിൽ പഞ്ചായത്തും അയ്യപ്പഭക്തർക്കായി ഒന്നും ചെയ്യുന്നില്ല.
കടുത്ത ചൂടിൽ അയ്യപ്പഭക്തർ ടാർ റോഡിലൂടെ പേട്ടക്കവലയിൽനിന്നും വലിയമ്പലത്തിലേക്ക് പോകുമ്പോൾ കാൽപ്പാദങ്ങൾ പൊള്ളുന്നതും പതിവായിരിക്കുകയാണ്.
വെന്തുരുകുന്ന കൊടും ചൂടാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി പകൽ സമയത്ത് അനുഭവപ്പെടുന്നത്. നട്ടുച്ചയാകുമ്പോൾ ചൂടിന് കാഠിന്യമേറും.