ആഡംബര ഹോട്ടലിലെ ലഹരിവേട്ട: 183.55 ഗ്രാം രാസലഹരിയുമായി മുഖ്യപ്രതി അറസ്റ്റിൽ
* ഒരു ലക്ഷം രൂപയും 93.51 ഗ്രാം എക്സറ്റസി ഗുളികകളും പിടിച്ചെടുത്തു
കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ മയക്കുമരുന്നുമായി യുവതികളുൾപ്പെട്ട എട്ടംഗ സംഘം പിടിയിലായ കേസിൽ മുഖ്യപ്രതിയെ കൊച്ചി സിറ്റി ഡാൻസാഫ് അറസ്റ്റ് ചെയ്തു. ഹോട്ടലിൽ ലഹരിസാധനങ്ങൾ കൈമാറിയ തൃക്കാക്കര ചെമ്പുമുക്ക് കെ.കെ.റോഡ‌് റോസ് ലാൻഡിൽ കെവിൻ ബി. മാത്യുവിനെയാണ് (42) നാർക്കോട്ടിക് സെൽ എ.സി.പി ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 183.55 ഗ്രാം എം.ഡി.എം.എയും, 93.51 ഗ്രാം എക്സറ്റസി ഗുളികകളും ലഹരിവില്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും കൈവശമുണ്ടായിരുന്നു. ഇയാൾ ജില്ലയിലെ പ്രധാന മയക്കുമരുന്നു കച്ചവടക്കാരനാണെന്നാണ് സൂചന.
മാർച്ച് 28നാണ് ആഡംബരഹോട്ടലിൽ നിന്ന് ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമ ഷാജി ഫെർണാണ്ടോ ഉൾപ്പെട്ട സംഘം 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് , 0.34 ഗ്രാം കൊക്കെയ്‌ൻ, 0.36 ഗ്രാം മെത്താംഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവയുമായി ഡാൻസാഫിന്റെ പിടിയിലായത്. അറസ്റ്റിലായവരിൽ ദന്തൽ ഡോക്ടറും അഭിഭാഷകനും ഫിസിയോ തെറാപ്പിസ്റ്റും ഏവിയേഷൻ വിദ്യാർത്ഥിയും ഉൾപ്പെട്ടിരുന്നു. ഡാൻസാഫിന്റെ റെയ്ഡിന് ഒരു മണിക്കൂർ മുമ്പ് കെവിൻ മാത്യു ആഡംബര ഹോട്ടലിൽ എത്തി ലഹരിസാധനങ്ങൾ കൈമാറി മടങ്ങിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.
ലഹരി വിതരണം ലോൺ
കൺസൾട്ടൻസിയുടെ മറവിൽ
തൊടുപുഴ സ്വദേശിയായ കെവിൻ മാത്യു ബാങ്കുകളിൽ നിന്ന് വായ്പ തരപ്പെടുത്തി കൊടുക്കുന്ന ലോൺ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്. ഇതിന്റെ മറവിലായിരുന്നു ലഹരി വിതരണം. തൃക്കാക്കര ചെമ്പുമുക്ക് ഭാഗത്തെ ഡ്രീംസ് ഫ്ലവർ എന്ന ആഡംബര അപ്പാർട്ട്മെന്റിലാണ് താമസം. അവിവാഹിതനാണ്. സ്വന്തം കാറിലാണ് ജില്ലയുടെ വിവിധഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ബംഗളൂരു, ഡെൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഇടനിലക്കാർ കൊച്ചിയിലെത്തി രാസലഹരി കെവിന് കൈമാറും. ചിലയിനം മയക്കുമരുന്ന് കൊറിയറായി എത്തുന്നതായും സൂചനയുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുള്ളത്.