തൊഴുത്തിൽ നിന്ന് പശുക്കളെ കടത്തി, ഒരു കി.മീറ്റർ അകലെ കെട്ടിയിട്ടു
തുറവൂർ :സഹോദരിമാർ വളർത്തിയിരുന്ന നാലു പശുക്കളെ രാത്രിയിൽ കടത്തിക്കൊണ്ടുപോയി ഒരു കിലോമീറ്റർ അകലെയുള്ള പാടശേഖരത്തിൽ കെട്ടിയിട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് കുത്തിയതോട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് തിരുമല ഭാഗം കൊല്ലാറ വീട്ടിൽ സിനി, സഹോദരി സുജാത എന്നിവർ വളർത്തിയിരുന്ന പശുക്കളെ കാണാനില്ലെന്ന വിവരമറിഞ്ഞത്.
പശുക്കളെ വളർത്തി ഉപജീവനമാർഗം കണ്ടെത്തുന്ന സഹോദരിമാരുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ സമീപപ്രദേശമാകെ അരിച്ചു പെറുക്കിയിട്ടും ഒന്നിനെ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പശുക്കളുടെ ഫോട്ടോ സഹിതം സമൂഹമാദ്ധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. രാവിലെ 11മണിക്ക് പരാതി എഴുതി നൽകാൻ പൊലീസ് സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് പശുക്കളെ കണ്ടെത്തി എന്ന വിവരം സിനി അറിയുന്നത്. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള കളരിക്കൽ ക്ഷേത്രത്തിന് സമീപത്തെ പാടശേഖരത്തിൽ കെട്ടിയിട്ട നിലയിലാണ് പശുക്കളെ കണ്ടെത്തിയത്. നാട്ടുകാരും സുജാതയും സിനിയും ചേർന്ന് പശുക്കളെ അഴിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ആരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയിട്ടില്ല.