തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 20ന് തുറക്കും

Friday 17 April 2026 9:57 PM IST

ആലപ്പുഴ : മത്സ്യതൊഴിലാളികൾക്കും രണ്ടാംകൃഷിയ്ക്ക് പാടമൊരുക്കൽ ആരംഭിക്കാനിരിക്കുന്ന കർഷകർക്കും ആശ്വാസമായി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തിങ്കളാഴ്ച തുറക്കും. ഘട്ടംഘട്ടമായി ഷട്ടറുകൾ തുറക്കാനാണ് കളക്ടറുടെ നിർദ്ദേശം.

ഷട്ടർ അടച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി കക്ക വാരലും മീൻ പിടിത്തവുമില്ലാതെ പട്ടിണിയിലായിരുന്ന മത്സ്യതൊഴിലാളി കുടുംബങ്ങൾക്കും രണ്ടാംകൃഷിയ്ക്കായി പാടം ഒരുക്കിത്തുടങ്ങിയ കുട്ടനാട്ടിലെ കർഷകർക്കും ഇത് പ്രയോജനം ചെയ്യും. തണ്ണീർ മുക്കം ബണ്ടിലെ 90 ഷട്ടറുകളും നാല് നാവിഗേഷൻ ലോക്കും തിങ്കളാഴ്ച മുതൽ ഭാഗികമായി തുറക്കാനാണ് ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് കളക്ടർ കെ.ഇമ്പശേഖർ നൽകിയ നിർദ്ദേശം .

ഷട്ടറുകൾ ക്രമീകരിക്കുമ്പോൾ ഇരുവശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വള്ളം, വല മറ്റുള്ളവ) ബാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉറപ്പുവരുത്തണമെന്നും മത്സ്യത്തൊഴിലാളികൾക്ക് മുൻകൂർ നിർദ്ദേശം നൽകണമെന്നും അറിയിച്ചിട്ടുണ്ട്. കൊയ്ത്ത് പൂർത്തിയായ പാടങ്ങളിൽ ഉപ്പുകലർന്ന ഓരുവെള്ളം നിറയുന്നത് പാടങ്ങളിൽ കളകൾ കിളിർക്കുന്നതൊഴിവാക്കാൻ സഹായിക്കും. മണ്ണിന്റെ പുളിപ്പ് മാറുന്നതിനും ഉപ്പുവെള്ളം ഉപകരിക്കും. കാലവർഷകാലത്ത് മഴവെള്ളം നിറയുന്നതോടെ ഇത് തോട്ടിലേക്ക് ഒഴുകി മാറുകയും പാടങ്ങൾ കൃഷിയ്ക്ക് സജ്ജമാകുകയും ചെയ്യും.

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

 കാർഷിക കലണ്ടർ പ്രകാരം തണ്ണീർമുക്കം ഷട്ടർ ഡിസംബർ 15ന് അടയ്ക്കുകയും മാർച്ച് 15ന് തുറക്കുകയുമാണ് വേണ്ടത്

 ഇത്തവണ രണ്ടാംകൃഷിയുടെ വിളവെടുപ്പും പുഞ്ചകൃഷിയും വൈകിയതിനാൽ പുഞ്ചക്കൊയ്ത്ത് പൂർത്തിയായശേഷം ഷട്ടർ തുറന്നാൽ മതിയെന്നായിരുന്നു നിർദേശം

 ഓരുവെള്ളം പാടങ്ങളിൽ കയറി നെൽകൃഷിയ്ക്ക് നാശമുണ്ടാക്കുന്നത് ഒഴിവാക്കാനായിരുന്നു അത്. കുട്ടനാട് മേഖലയിലെ കൊയ്ത്ത് ഏറെക്കുറെ പൂർത്തിയായി​

 കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ പാടങ്ങളിൽ വിളവെടുപ്പ് അവശേഷിക്കുന്നതിനാലാണ് ഷട്ടറുകൾ തുറക്കാൻ വൈകിയത്

 ഷട്ടറുകൾ തുറക്കാനാകാതെ കായലും തോടുകളും വരണ്ടതോടെ 100കണക്കിന് ചീനവലകളുൾപ്പെടെ പ്രവർത്തന രഹിതമാണ്.

ബണ്ട് തുറക്കുമ്പോൾ കായലിൽ നിന്നുള്ള വെള്ളം കൊയ്ത്ത് പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലെന്ന് ഉറപ്പുവരുത്താൻ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകി

- കളക്ടർ