ഹരിവംശ് നാരായൺ രാജ്യസഭാ ഉപാദ്ധ്യക്ഷൻ
ന്യൂഡൽഹി: രാജ്യസഭാ ഉപാദ്ധ്യക്ഷനായി ഹരിവംശ് നാരായൺ സിംഗ് തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
സഭാനേതാവും കേന്ദ്ര മന്ത്രിയുമായ ജെ.പി.നദ്ദ ഹരിവംശിന്റെ പേര് നിർദ്ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷത്തുനിന്ന് സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതോടെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹരിവംശിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. സഭയുടെ സുഗമമായ പ്രവർത്തനത്തിന് അദ്ദേഹത്തിന്റെ അനുഭവസമ്പത്തും സംഭാവനകളും വലിയ കരുത്താണെന്ന് മോദി പറഞ്ഞു. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ആശംസകൾ അറിയിച്ചു. തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചെങ്കിലും അതുണ്ടായില്ല. രാജ്യസഭയുടെ ചരിത്രത്തിലാദ്യമായാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗം ഉപാദ്ധ്യക്ഷ പദവിയിലെത്തുന്നത്. ഏപ്രിൽ ഒമ്പതിന് ഹരിവംശിന്റെ കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തത്.