നാഗര, ഭദ്രംവച്ചപാറ കാലങ്കാവ് മേഖലയിൽ കാട്ടുമൃഗശല്യം രൂക്ഷം
വിതുര: തൊളിക്കോട്,നന്ദിയോട്,വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നാഗര, ഭദ്രംവച്ചപാറ, കാലൻകാവ്,കടുവാച്ചിറ,പൊരിയക്കാട് മേഖലയിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. പ്രദേശങ്ങളിൽ കൃഷിയും അന്യമായിക്കഴിഞ്ഞു. ബാങ്കിൽനിന്നും ലോണെടുത്താണ് ഉപജീവനത്തിനായി കൃഷികൾ നടത്തിയിരുന്നത്. കൃഷി നശിക്കുന്നതിനാൽ കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്.
നിലവിൽ കാട്ടുപോത്തുകളുടെ ശല്യമാണ് രൂക്ഷം. ഇവയെ പേടിച്ച് രാത്രികാലങ്ങളിൽ വഴിനടക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. പകൽസമയത്തെ അവസ്ഥയും വ്യത്യസ്തമല്ല. ഏതാനും ദിവസം മുൻപ് രാത്രിയിൽ നാഗര ഭദ്രംവച്ചപാറ ബൈജുവിന്റെ പുരയിടത്തിലിറങ്ങിയ കാട്ടുപോത്തുകൾ റബർ തൈകൾ നശിപ്പിച്ചിരുന്നു. ഒന്നര ഏക്കർ പുരയിടത്തിൽ കൃഷി നടത്തിയിരുന്ന 3 വർഷം പഴക്കമുള്ള റബറാണ് നശിപ്പിച്ചത്. മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ട് മാസങ്ങളേറയായി.
പകലും ശല്യം
വനത്തോട് ചേർന്ന പ്രദേശമായതിനാൽ കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങുന്ന അവസ്ഥയാണ്. പകൽ സമയങ്ങളിലും കാട്ടുപോത്തുകളും പന്നിയും എത്തുന്നുണ്ട്. കാട്ടുമൃഗശല്യം ചൂണ്ടിക്കാട്ടി കർഷകർ നന്ദിയോട്,തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന പരാതിയുണ്ട്.
കാട്ടാനയും പന്നിയും
നാഗര,കാലൻകാവ് മേഖലയിൽ കാട്ടാനകളുടേയും, പന്നിയുടേയംശല്യവുമുണ്ട്. കാലൻകാവ് മേഖലയിൽ കരടി ശല്യവുമുണ്ട്. കാലങ്കാവ് വിതുര റോഡിൽ വരെ കാട്ടുമൃഗങ്ങൾ എത്തുന്നുണ്ട്. ബൈക്കിൽ സഞ്ചരിച്ച അനവധി പേരെ പന്നികൾ ആക്രമിച്ച സംഭവവുമുണ്ട്.
കാട്ടാനശല്യത്തിന് തടയിടുവാനായി ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പിനും പഞ്ചായത്തിലും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.