സാങ്കേതിക തകരാർ; പൂനെ വിമാനത്താവളത്തിൽ സുഖോയ് വിമാനം ഇടിച്ചിറക്കി

Sunday 19 April 2026 3:37 AM IST

ആ‌ർക്കും പരിക്കില്ല  9 മണിക്കൂറോളം റൺവേ അടച്ചിട്ടു  ലാൻഡിംഗ് ഗിയർ പ്രവർത്തനരഹിതം

ന്യൂഡൽഹി: പൂനെ വിമാനത്താവളത്തെ ആശങ്കയിലാക്കി സുഖോയ് യുദ്ധ വിമാനം ഇടിച്ചിറക്കി. ആ‌ർക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി 10.25നാണ് സംഭവം. രാത്രി 11.41ഓടെ വ്യോമസേനയാണ് വിവരങ്ങൾ പുറത്തുവിട്ടത്. സാങ്കേതിക തകരാറിനെ തുടർന്ന് സുഖോയ് വിമാനം ഹാർഡ് ലാൻഡിംഗ് നടത്തുകയായിരുന്നു. ലാൻഡിംഗ് ഗിയർ പ്രവർത്തനരഹിതമായതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. റൺവേയിൽ കേടുപാടുകളുണ്ടായതിനെ തുടർന്ന് വിമാനത്താവളം ഒമ്പത് മണിക്കൂറോളം അടച്ചിട്ടു. ഇന്നലെ രാവിലെ ഏഴരയോടെ സർവീസുകൾ പുനരാരംഭിച്ചു. അവിടെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾ സൂററ്റ്, നവി മുംബയ്, മോപ്പ, ചെന്നൈ, കോയമ്പത്തൂർ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. 98 വിമാനസർവീസുകൾ റദ്ദാക്കി. സംഭവത്തിൽ വ്യോമസേന കോർട്ട് ഒഫ് എൻക്വയറിക്ക് ഉത്തരവിട്ടു. വ്യോമസേനാ താവളം കൂടിയാണ് പൂനെ വിമാനത്താവളം.

ഈ വർഷം

രണ്ടാമത്തെ അപകടം

ഈവർഷം സുഖോയ് ശ്രേണിയിലെ യുദ്ധവിമാനത്തിനുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ മാർച്ച് 5ന് അസാമിലെ കർബി ആംഗ്‌ലോംഗ് ജില്ലയിൽ സുഖോയ് വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാ‌ർ മരിച്ചിരുന്നു.