കടിലിലും കത്തുന്ന ചൂട് കത്തിക്കയറി മീൻ വില
കണ്ണൂർ: കനത്ത വേനലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ വിപണിയിൽ മീൻവില വില കുതിച്ചുയരുന്നു. കടലിൽ താപനില വർദ്ധിച്ചതാണ് മത്സ്യലഭ്യത കുറച്ചത്. കടൽമത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പോലും തകർക്കുന്ന നിലയിലാണ് ചൂട് വർദ്ധിക്കുന്നതെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ചൂട് കാരണം മത്സ്യങ്ങൾ ആഴക്കടലിലേക്ക് മാറിയിരിക്കാമെന്നാണ് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
ചെറുകിട കടകളിൽ വലിയതോതിൽ മത്സ്യക്ഷാമം നേരിടുന്നുണ്ട്. ലഭ്യത കുറഞ്ഞതോടെ ദിനംപ്രതി മീനിന് വില കൂടുന്നുണ്ട്. കണ്ണൂർ നഗരത്തിലും തളിപ്പറമ്പിലും വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
പ്രാദേശിക മേഖലകളിൽ സജീവമായിരുന്ന മീൻ ചന്തകൾ പലതും പേരിന് മാത്രമാണ് പ്രവർത്തിക്കുന്നത്. ആവശ്യക്കാർ ഏറെയുള്ള മത്തിക്കും അയലക്കും വില വർദ്ധിക്കുന്നുണ്ട്. വലിയ മത്തി കിലോ 200, വലിയ അയല 300, കിളിമീൻ 260 തുടങ്ങളിയവയാണ് തുടങ്ങിയവയാണ് ജില്ലയിൽ ഇപ്പോൾ മീനുകളുടെ ശരാശരി വില. കഴിഞ്ഞ ജനുവരിയിൽ നൂറു രൂപയ്ക്കാണ് ജില്ലയിലെ വിവിധയിടങ്ങളിൽ മത്തി വിറ്റ് തീർത്തത്.
വിപണിയിലെ ക്ഷാമവും വിലവർദ്ധനവും മുതലെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും മീൻ കൂടുതൽ വിപണിയിലെത്തുന്നുണ്ട്. ഇവയുടെ ഗുണനിലവാരവും പഴക്കവും അധികവും പരിശോധിക്കപ്പെടുന്നില്ല. ലഭിക്കുന്ന പല മീനുകളും അധികം ദിവസം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. ചൂട് ഇതെ രീതിയിൽ തുടർന്നാൽ മേയ് അവസാനംവരെയും മത്സ്യക്ഷാമം തുടർന്നേക്കുമെന്നാണ് മത്സ്യവ്യാപാരികൾ പറയുന്നത്.
തീരക്കടലിൽ ചൂട് 32 ഡിഗ്രി മുതൽ 34 വരെ
ശരാശരി 32 മുതൽ 34 ഡിഗ്രി സെൽഷ്യസാണ് തീരക്കടലിലെ ഊഷ്മാവ്. മത്തി പോലെയുള്ള ഉപരിതല മത്സ്യങ്ങൾ വെള്ളത്തിന്റെ ചൂട് 28 ഡിഗ്രി കവിഞ്ഞാൽ 50 മീറ്റർ കൂടി ആഴക്കടലിലേക്ക് കടക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ സാധാരണ ഇത്ര ഉള്ളിലേക്കുള്ള പുറംകടലിൽ പോയി മീൻ പിടിക്കാറില്ല. വമ്പൻ മത്സ്യബന്ധന ബോട്ടുകൾക്ക് ആഴക്കടലിൽ പോയി മീൻ പിടിച്ചുകൊണ്ടു വരാൻ നല്ല ചിലവും വരും. ഇതനുസരിച്ച് വിലയും ഉയരും.
മത്സ്യ വില മത്തി 200 വലിയ അയല 360 കിളിമീൻ (കട്ല)260 അയക്കൂറ1000 ചൂര 280 ചെമ്മീൻ 260