അകുൽ ശിവയുടെ മരണം എഡിഎം അന്വേഷിക്കും
വിതുര: തേവിയോട് സ്വദേശി എൻ.അകുൽശിവ (10) വാട്ടർതീം പാർക്കിൽ മരിച്ച സംഭവത്തിൽ എ.ഡി.എം അന്വേഷണം നടത്തും. പിതാവ് നെവീഷിന്റെ പരാതിയെ തുടർന്നാണ് കളക്ടറുടെ ഉത്തരവ്. നാല് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിതുര ഗവൺമെന്റ് യു.പി.എസിലെ നാലാംക്ലാസ് വിദ്യാർത്ഥിയായിരുന്ന അകുൽശിവ പാർക്കിൽ കുളിക്കുന്നതിനിടെ ഇക്കഴിഞ്ഞ 7നാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും പിതാവ് ബാലാവകാശ കമ്മിഷനും കളക്ടർക്കും വെഞ്ഞാറമൂട് പൊലീസിലും പരാതി നൽകിയിരുന്നു.
അമ്മ ധന്യയ്‌ക്കും ബന്ധുക്കൾക്കുമൊപ്പമാണ് കുട്ടി വെമ്പായത്ത് വിനോദയാത്രയ്‌ക്ക് പോയത്. പാർക്കിലെ ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പോയ അകുൽശിവയെ കാണാതാകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പാർക്കിലെ സ്വിമ്മിംഗ് പൂളിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് ലൈഫ് ഗാർഡുകൾ ഇല്ലായിരുന്നെന്നും സി.പി.ആർ നൽകിയില്ലെന്നും ആരോപിച്ച് നെവീഷ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.