ഐ.സി .യു തുണികൊണ്ട് മറച്ചതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുണികൊണ്ടുമറച്ച താത്കാലിക സംവിധാനത്തിലാണ് ഐ. സി .യു പ്രവർത്തിക്കുന്നതെന്ന പരാതി അടിയന്തരമായി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഐ. സി. യുവിൽ രോഗികൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഒരു മാസം മുമ്പ് ഐ.സി.യുവിലെ വെന്റിലേറ്ററിലുണ്ടായ തീപിടിത്തത്തിനുശേഷം ,മതിയായ സൗകര്യങ്ങൾ ഒരുക്കാതെ തുണി മറച്ച താത്ക്കാലിക സംവിധാനത്തിലാണ് ഐ.സി.യു പ്രവർത്തിക്കുന്നത്. ഡെപ്യൂട്ടി ഡി.എം.ഇ ഇതേക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. സൗകര്യങ്ങൾ ഒരുക്കിയ ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. പി.ഡബ്ല്യു.ഡി (ബിൽഡിംഗ്‌സ്) ചീഫ് എൻജിനിയറും ഇക്കാര്യം പരിശോധിക്കണം.
മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുമായി പി.ഡബ്ല്യു.ഡി അധികൃതർ ഏകോപനം നടത്തി പരിഹാരമുണ്ടാക്കണം. മേയ് 8 ന് രാവിലെ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന കമ്മിഷൻ സിറ്റിംഗിൽ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വസ്തുതകൾ വിശദീകരിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.