‌‌ഡിഎംകെയെ വനിതകൾ ചോദ്യം ചെയ്യണമെന്ന് മോദി

Sunday 19 April 2026 3:35 AM IST

കോയമ്പത്തൂർ: വനിതാ പ്രാതിനിധ്യ ബില്ലിനെ എതിർക്കുന്ന ഡി.എം.കെയെ സ്ത്രീകൾ ചോദ്യം ചെയ്യണമെന്ന് പ്രാധാന മന്ത്രി നരേന്ദ്രമോദി. ഇത് 'ഒരു സുവർണ്ണാവസര നിഷേധം' ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കോയമ്പത്തൂരിൽ എൻ.‌‌ഡി.എ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.എം.കെ ഭരണം കൊണ്ട് അതിന്റെ ഉന്നത നേതാക്കൾ സമ്പന്നരാകുന്നു. എന്നാൽ സംസ്ഥാന കടം വർദ്ധിപ്പിക്കുകയാണ്. പാർട്ടി ഭരണത്തിലും പാർലമെന്റിലും സ്ത്രീകളെ ഡി.എം.കെ ദ്രോഹിക്കുന്നു. അവരുടെ സ്ത്രീവിരുദ്ധ നിലപാടിന് മറുപടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

റോ‌ഡ് ഷോയ്ക്കു ശേഷം നടന്ന സമ്മേളനത്തിൽ തമിഴിൽ സംസാരിച്ചുകൊണ്ടാണ് മോദി ആരംഭിച്ചത്. ഞാൻ ഇവിടെ എപ്പോൾ വന്നാലും നിങ്ങളിൽ ഒരുവനായി തോന്നുന്നു. വനിതാ ബില്ലനായി ചരിത്രപരമായ തീരുമാനമെടുത്തു. വ്യക്തിപരമായി എല്ലാ രാഷ്ട്രീയ പാർട്ടികളോടും പിന്തുണ ആവശ്യപ്പെട്ടു. സാധാരണ കുടുംബങ്ങളിലെ സഹോദരിമാർ പാർലമെന്റിലും നിയമസഭയിലും കൂടുതൽ വേണം എന്നത് എന്റെ ആഗ്രഹമാണ്. എന്നാൽ, ശ്രമം പരാജയപ്പെട്ടു. ഡി.എം.കെ., കോൺഗ്രസ് സഖ്യകക്ഷികൾ പരാജയപ്പെടുത്തി. തമിഴ്നാടിനും കേരളത്തിനും കൂടുതൽ എം.പിമാരെ ലഭിക്കുമായിരുന്നു.

തമിഴ്നാട്ടിൽ അധികാര കുടുംബത്തിന്റെ സ്വത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം സംസ്ഥാനത്തിന്റെ കടവും ഉയരുന്നു. കുടുംബത്തിന്... കുടുംബത്തിന്... കുടുംബത്തിനായി, ഇതാണ് ഡിഎംകെയുടെ നയം. മുഖ്യമന്ത്രി അതേ കുടുംബം, ഉപമുഖ്യമന്ത്രി അതേ കുടുംബം. പ്രധാന എം.പിമാർ അതേ കുടുംബം. ഡി.എം.കെയുടെ മുതിർന്ന നേതാക്കൾവരെ ഒരു കുടുംബത്തിലെ യുവാക്കൾക്ക് മുന്നിൽ തല താഴ്ത്തി നടക്കേണ്ടി വരുമെന്ന് മോദി പരിഹസിച്ചു.