പൊഴികൾ വറ്റി, ചെളിയും മാലിന്യങ്ങളും പൊന്തി
അമ്പലപ്പുഴ: വേനൽ കനത്തതോടെ തീരദേശത്തെ പൊഴികളെല്ലാം വറ്റി ചെളിയും മാലിന്യങ്ങളും പൊന്തി തുടങ്ങി. കടലിലേക്കുള്ള നീരൊഴുക്കും തടസ്സപ്പെട്ടു. പൊഴിയോരത്തു താമസിക്കുന്ന കുടുബങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ ദുർഗന്ധം സഹിച്ചാണ് കഴിയുന്നത്. തോടുകളിലേക്ക് മരച്ചില്ലകളും വെളിയിൽ നിന്നു തള്ളുന്ന മാലിന്യങ്ങളും തിങ്ങിക്കൂടി . പുന്നപ്ര പൂമീൻ പൊഴി, വിയാനി കൊച്ചു പൊഴി, വാവക്കാട്ടുപൊഴി, വാടക്കൽ അറപ്പപ്പൊഴി, വാടപ്പൊഴി എന്നിവയെല്ലാമാണ് കനത്ത ചൂടിൽ വറ്റി തുടങ്ങിയത്. കടലും പൊഴിമുഖവുമായി മീറ്ററുകളുടെ അകലമാണുള്ളത്. പൊഴികളുടെ ആഴം കൂട്ടണമെന്നുള്ളത് മത്സ്യത്തൊഴിലാളികളുടെ നേരത്തേയുള്ള ആവശ്യമാണ്. അതേ സമയം, വേനലിൽ നിന്നുള്ള ചൂടിനു ആശ്വാസം തേടി നിരവധി കുടുബങ്ങളാണ്.വൈകിട്ട് കടൽത്തീരത്ത് എത്തുന്നത്.ആലപ്പുഴ ബീച്ചിലും, വാടക്കൽ അറപ്പപ്പൊഴി കാറ്റാടി കൂട്ടം എന്നിവിടങ്ങളിലാണ് കുടുബങ്ങൾ ഒത്തുകൂടുന്നത്. തോട്ടപ്പള്ളി പൊഴിമുഖത്തും സന്ദർശകരുടെ തിരക്കുണ്ട്.