ആവേശമുയർത്തി കനിമൊഴി: 'ഉയിരിനും മേലാന അൻപു ഉടൽപിറപ്പുകളെ..."

Monday 20 April 2026 12:45 AM IST

''അക്കാ കനിമൊഴി അവർകൾ വരുമ്പോത്, ഉദയസൂര്യൻ ഉദയസൂര്യൻ എന്നു ചൊല്ലി പെൺകൾ എല്ലാരും നമ്മുടയ ആദരവ് ഉദയസൂര്യന് എന്ന് ചൊല്ല്റ വിധമാ കൈയ്യെ തൂക്കണം...""

രാധാപുരം മണ്ഡലത്തിലെ തിസൈൻമലൈയിൽ ഡി.എം.കെ പതാകളുമായി വന്നു നിൽക്കുന്ന സ്ത്രീകൾക്ക് മൈക്കിലൂടെ കിട്ടുന്ന നിർദ്ദേശമാണിത്.

കനിമൊഴി എത്തുമ്പോൾ സ്ത്രീകൾ എല്ലാവരും ഉദയസൂര്യൻ (ഡി.എം.കെ ചിഹ്നം) എന്നു വിളിച്ച് കൈകളുയ‌‌‌‌ർത്തി ആദരവ് പ്രകടിപ്പിക്കണമെന്നാണ് അനൗൺസ്‌മെന്റിന്റെ ചുരുക്കം.

സ്ഥാനാർത്ഥി എ.അപ്പാവുവിനു വോട്ടു തേടി ഡി.എം.കെയുടെ ഡെപ്യൂട്ടി സെക്രട്ടറി കൂടിയായ കനിമൊഴി എത്തുകയാണ്.

''ഇതാ അക്കാ കനിമൊഴി അവ‌ർകൾ വരികിറാർ"" ആരവം മുഴങ്ങവേ, കനിമൊഴി എത്തി. ഡി.എം.കെ സ്ഥാനാർത്ഥിയും നിയമസഭാ സ്പീക്കറുമായ എ.അപ്പാവു കനിമൊഴിയുടെ വാഹനത്തിൽ കയറി കൈവീശി നിന്നു.

'ഉയിരിനും മേലാന അൻപു ഉടൽപിറപ്പുകളെ..." എന്നു പറഞ്ഞതും ജനക്കൂട്ടം ആരവുമുയർത്തി.

കനിമൊഴി രാഷ്ട്രീയ പ്രസംഗത്തിലേക്ക് കടന്നു.

'ഈ ഇലക്ഷൻ അണ്ണൻ ദളപതി (സ്റ്റാലിൻ) പറഞ്ഞതുപോലെ തമിഴ്നാടും ഡൽഹിയും തമ്മുള്ള പോരാട്ടമാണ്. തമിഴ്നാടും എൻ.ഡി.എയും തമ്മിലാണ് മത്സരം. തമിഴ്നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡി.എം.കെ നടത്തുന്നത്.

ഡി.എം.കെ ഭരണം തുടർന്നാൽ നമുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയും. മണിപ്പൂരിലേക്ക് നോക്കൂ. അവിടെ ആർക്കും വീട്ടിലിരിക്കാൻ പോലും കഴിയുന്നില്ല.

അവിടത്തെ സ്ത്രീകൾക്ക് സുരക്ഷയില്ല. കുട്ടികൾക്ക് സ്കൂളിലും കോളേജിലും പോകാൻ കഴിയുന്നില്ല. ആ അവസ്ഥ ഒരിടത്തും വരാൻ പാടില്ല. നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്ക് തമിഴ്നാട് ജയിക്കണം." ‌ഡി.എം.കെ ഭരണം വന്നാൽ നടപ്പിലാക്കുന്ന വാഗ്ദാനങ്ങൾ നിരത്തിയായി പിന്നെ പ്രസംഗം.

ഓരോ വാഗ്ദാനത്തിനും കൈയടി. കൈയടി കൂടുതൽ ലഭിച്ചത് 8000 രൂപയുടെ കൂപ്പൺ തരുമെന്ന പ്രഖ്യാപനത്തിനായിരുന്നു. 'സ്ത്രീകളുടെ ജോലിഭാരം കുറയ്ക്കുന്നതിനാണ് 8,000 രൂപയുടെ കൂപ്പൺ നൽകുന്നത്. ഏതു ജോലിയാണോ ബുദ്ധിമുട്ട്, അത് എളുപ്പമാക്കാൻ ഈ കൂപ്പൺ ഉപയോഗിക്കാം. അലക്കാണ് പ്രയാസമെങ്കിൽ വാഷിംഗ് മെഷീൻ വാങ്ങാം. അല്ല, ഗ്രൈൻ‌‌ഡർ വാങ്ങാം. എന്തു വേണമെങ്കിലും വാങ്ങാം. നമ്മൾ പറഞ്ഞാൽ ചെയ്യും. നമ്മുടെ ഭരണം തുടരും. അപ്പോൾ 35 ലക്ഷം പെൺകുട്ടികൾക്ക് ലാപ്ടോപ്പുകൾ നൽകും." ബി.ജെ.പിയുടെ എസ്.പി.ബാലകൃഷ്ണാനാണ് ഇവിടെത്തെ എൻ.ഡി.എ സ്ഥാനാർത്ഥി.