നഗരത്തിൽ പതിയിരിക്കുന്നു അപകടം, പൊതുമരാമത്ത് വകുപ്പിന് അലംഭാവം

Monday 20 April 2026 12:16 AM IST

മാരിയിൽകലുങ്ക്-കാഞ്ഞിരമറ്റം റോഡുകൾ കൂടിച്ചേരുന്ന ഭാഗത്ത് റോഡിന് നടുവിൽ അപകട ഭീഷണിയായിരിക്കുന്ന ടാർ വീപ്പകൾ

തൊടുപുഴ: നഗരത്തിൽ മൂന്ന് ഇടങ്ങളിൽ അപകടം പതിയിരുന്നിട്ടും പൊതുമരാമത്ത് വകുപ്പിന്റെ അശ്രദ്ധ വാഹനയാത്രക്കാർക്ക് വൻ ഭീഷണിയാകുന്നു. ഇടുക്കി റോഡിൽ പാതയോരത്ത് കലുങ്ക് തകർന്നിട്ട് വർഷങ്ങളായെങ്കിലും ഇത് നന്നാക്കുന്നതിന് യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. വിജിലൻസ് വാലി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലുള്ള പെട്രോൾ പമ്പിനോട് ചേർന്നാണ് കലുങ്ക് തകർന്നിരിക്കുന്നത്. അപകടം ഒഴിവാക്കുന്നതിനായി ചെറിയ ഇരുമ്പ് ഗ്രിൽ പമ്പുടമ സ്ഥാപിച്ചിരിക്കുന്നതാണ് ഏക സുരക്ഷാ മുന്നറിയിപ്പ്. ഈ റോഡിന്റെ എതിർ വശത്തായുള്ള ഭാഗത്തും സമാന രീതിയിൽ കലുങ്ക് തകർന്നിട്ടുണ്ട്. ഇവിടെ ചെറിയ പ്ലൈവുഡ് ബോർഡുകളും മറ്റും സ്ഥാപിച്ച് സമീപത്തെ വ്യാപാരികളാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കേറിയ തൊടുപുഴ- പുളിയന്മല സംസ്ഥാനപാതയിൽ ഇത്തരമാരു വലിയ അപകടം പതിയിരുന്നിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല.

 മാരിയിൽകലുങ്ക് ജംഗ്ഷനിലും അപകടം

മാരിയിൽകലുങ്ക്- കാഞ്ഞിരമറ്റം റോഡുകൾ കൂടിച്ചേരുന്ന ഭാഗത്ത് റോഡിന് നടുവിൽ കോൺക്രീറ്റ് സ്ലാബ് തകർന്നത് അറ്റകുറ്റപണി ചെയിതിട്ട് മാസങ്ങളായെങ്കിലും സുരക്ഷാമുന്നറിയിപ്പിനായി സ്ഥാപിച്ചിരിക്കുന്ന ടാർവീപ്പകൾ ഇതുവരെയും മാറ്റിയിട്ടില്ല. തിരക്കേറിയ പാതയിൽ റോഡിന് നടുവിലായി വീപ്പകൾ ഇരിക്കുന്നത് വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. അറ്റകുറ്റപ്പണികൾ കഴിഞ്ഞിട്ടും നോക്കുകുത്തിപോലെ നിൽക്കുന്ന ടാർവീപ്പയും ചുവന്ന റിബണും അറ്റകുറ്റപ്പണിക്കായി സ്ഥാപിച്ച നിലയിൽ തന്നെയുണ്ട്. ഈ ഭാഗത്ത് വളവായതിനാൽ ഏത് നിമിഷവും വൻ അപക‌ടമുണ്ടാകാം. അറ്റകുറ്റപ്പണികൾക്ക് ശേഷമുള്ള കോൺക്രീറ്റ് അവശിഷ്ടങ്ങളും ഇവിടെ നിന്ന് നീക്കിയിട്ടില്ല.

 കാഞ്ഞിരമറ്റം റോഡിലും ദുരിതം

കിഴക്കേയറ്റത്ത് കാഞ്ഞിരമറ്റം റോ‌ഡിൽ ഓടയ്ക്ക് മുകളിൽ പുതിയ കലുങ്ക് സ്ഥാപിച്ചെങ്കിലും ഇതിന്റെ ഭാഗമായുള്ള റോഡിൽ കോൺക്രീറ്റ് ഇളകിയത് വാഹനയാത്രക്കാർക്ക് ദുരിതമാണ്. ഈ ഭാഗത്തായി വലിയ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുള്ളതിനാൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ച് ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്. കുഴി വൻ അപകട ഭീഷണിയായിട്ട് മാസങ്ങളായെങ്കിലും അധികൃതർ ഇക്കാര്യവും അറിഞ്ഞമട്ടില്ല. ഇതിന് പുറമെ പൊടിശല്യം വേറെയും. വേനൽ മഴ പെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞാൽ കാൽനട യാത്രക്കാരുടെ ദേഹത്തും ചെളിവെള്ളം തെറിക്കുന്ന അവസ്ഥയാണ്.