കപ്പൽ ആക്രമിച്ചാൽ പ്രത്യാഘാതം: ഇറാന് ഇന്ത്യയുടെ മുന്നറിയിപ്പ്
ടെഹ്റാൻ / ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. ഇത്തരം സംഭവം ആവർത്തിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇന്ത്യ ഇറാനെ അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം, ഇന്ത്യയുമായുള്ള ബന്ധം വളരെ ശക്തമാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. വെടിവയ്‌പിനെ പറ്റി അറിയില്ല. പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഇലാഹി പ്രതികരിച്ചു. ഇന്ത്യയടക്കം സുഹൃദ് രാജ്യങ്ങളുടെ കപ്പലുകളെ സുരക്ഷിതമായി ഹോർമുസ് കടത്തുമെന്നാണ് ഇറാൻ ആവർത്തിച്ചിരുന്നത്.
അതേസമയം, ഹോർമുസ് കടക്കാൻ കപ്പലുകളിൽ നിന്ന് റെവല്യൂഷണറി ഗാർഡ് ടോൾ പിരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യ അത്തരം ടോൾ നൽകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മൂന്ന് ദിവസം നീളുന്ന ഇന്ത്യ-യു.എസ് വ്യാപാര ചർച്ച ഇന്ന് വാഷിംഗ്ടണിൽ തുടങ്ങും. വാണിജ്യ മന്ത്റാലയ അഡീഷണൽ സെക്രട്ടറി ദർപൺ ജെയിനിന്റെ നേതൃത്വത്തിലെ പന്ത്റണ്ടംഗ ഇന്ത്യൻ സംഘം യു.എസിലെത്തി. ഫെബ്രുവരിയിൽ ധാരണയായ കരാറിന് അന്തിമരൂപം നൽകുകയാണ് ചർച്ചയുടെ ലക്ഷ്യം.