മമതയുടേത് നുഴഞ്ഞുകയറ്റ സർക്കാർ: നരേന്ദ്ര മോദി

Monday 20 April 2026 1:57 AM IST

ന്യൂഡൽഹി: മമതാ ബാനർജിയുടേത് നുഴഞ്ഞുകയറ്റക്കാരുടെ സർക്കരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ സ്വത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഗോത്രവർഗക്കാർ കൂടുതലുള്ള ജാർഗ്രാം ജില്ലയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃണമൂൽ അപകടകരമായ പാതയിലാണ് സഞ്ചരിക്കുന്നത്. അവർ നുഴഞ്ഞുകയറ്റക്കാരുടെ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നു. നുഴഞ്ഞുകയറ്റക്കാരുടെ ഭാഷയും ആചാരങ്ങളുമാണ് തൃണമൂൽ സംരക്ഷിക്കുന്നത്. ബംഗാളിന് സ്വത്വം നഷ്ടപ്പെടുമോയെന്ന ഭയമുണ്ട്. അതിനാൽ ഈ തിരഞ്ഞെടുപ്പ് നാടിന്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനാണ്.

നുഴഞ്ഞുകയറ്റക്കാരുടെ സർക്കാർ രൂപീകരിക്കാൻ ബംഗാളിലെ ജനത തയ്യാറാകില്ല. സംസ്ഥാന സർക്കാരിനെതിരായ വികാരം എല്ലാ സമുദായങ്ങളിലും പ്രദേശങ്ങളിലും വ്യാപിച്ചിട്ടുണ്ട്. അവർ സർക്കാരിനെ പുറത്താക്കും. തൃണമൂൽ ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുകയും അഴിമതിക്കും കൊള്ളയ്‌ക്കും നേതൃത്വം നൽകിയെന്നും മോദി ആരോപിച്ചു.

ഒരു വീട് പണിയാൻ തൃണമൂൽ സിൻഡിക്കേറ്റിനെ ആശ്രയിക്കണം. അവരുടെ എം.പിമാരും എം.എൽ.എമാരും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ബംഗാളിലെ ജൽമുരി

ആസ്വദിച്ച് മോദി

ജാർഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടെ 'ജൽമുരി' പലഹാരം ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊരി, പച്ചമുളക്, ഉള്ളി എന്നിവ ചേർത്തുള്ള ബംഗാളിലെ ജനപ്രിയ ലഘുഭക്ഷണമാണ് ജൽമുരി. ജാർഗ്രാമിലെ പ്രചാരണ പരിപാടിക്കിടെ പ്രധാനമന്ത്രി റോഡരുകളിലെ കടയ്‌ക്കു മുന്നിൽ കാർ നിറുത്തി ഇറങ്ങി. തുടർന്ന് ജൽമുരി ആവശ്യപ്പെട്ടതോടെ കടക്കാരന് അദ്ഭുതമായി. ഉള്ളി ചേർക്കണോ എന്ന കടക്കാരന്റെ ചോദ്യത്തിന് ഉള്ളി കഴിക്കുമെന്നും 'തലച്ചോർ' തിന്നില്ലെന്നും മറുപടി. ഉപ്പ് കഴിക്കില്ലെന്നും പറഞ്ഞു. ജൽമുരി ചേരുവകളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.

കഴിച്ച ശേഷം പണം നൽകിയപ്പോൾ കടക്കാരൻ സ്‌നേഹത്തോടെ നിരസിച്ചെങ്കിലും പ്രധാനമന്ത്രി നിർബന്ധിച്ച് കൈമാറി. ജൽമുരി കഴിച്ചത് പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ചു. 'തിരക്കേറിയ നാല് പൊതുയോഗങ്ങളിൽ, പങ്കെടുത്ത ശേഷം ജാർഗ്രാമിൽ വച്ച് രുചികരമായ എരിവുള്ള ജൽമുരി ആസ്വദിച്ചു' പ്രധാനമന്ത്രി കുറിച്ചു.