മണ്ഡല പുനർനിർണയ ബിൽ പാസാക്കുമെന്ന് അമിത് ഷാ
ചെന്നൈ: എൻ.ഡി.എ സർക്കാർ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ പാസാാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രാതിനിധ്യം വിപുലീകരിക്കാനുള്ള നീക്കത്തെ ഡി.എം.കെ -കോൺഗ്രസ് സഖ്യം തടസ്സപ്പെടുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഈറോഡ് ജില്ലയിലെ മൊഡകുറിച്ചിയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലങ്ങൾ 50 ശതമാനം വർദ്ധിപ്പിക്കാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ജനസംഖ്യാ വ്യതിയാനം പ്രതിഫലിപ്പിക്കാനും ജന പ്രാതിനിധ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന ബില്ലാണിത്. ഡി.എം.കെയും കോൺഗ്രസും ഇടുങ്ങിയ രാഷ്ട്രീയ ചിന്തയും നിക്ഷിപ്ത താൽപ്പര്യങ്ങളും കാരണം ഇത് തടഞ്ഞു.
നിയമസഭകളിൽ വനിതാ സംവരണം തടഞ്ഞതിന് അമിത്ഷാ പ്രതിപക്ഷത്തെ വിമർശിച്ചു.
ഡി.എം.കെ -കോൺഗ്രസ് സഖ്യത്തിന് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ പ്രതിബദ്ധതയില്ലെന്ന് ആരോപിച്ചു.
തമിഴ്നാട്ടിലെ അധികാരം പതിറ്റാണ്ടുകളായി ഒരു കുടുംബത്തിനുള്ളിൽ തുടരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം, അടുത്ത തലമുറയെ ഉയർത്തുന്നതിലാണ് നിലവിലെ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സംസ്ഥാനത്ത് എൻ.ഡി.എ സഖ്യം അധികാരത്തിൽ വരും. തമിഴ്നാടിന്റെ നഷ്ടപ്പെട്ട പ്രാധാന്യം വീണ്ടെടുക്കും.
അഴിമതി തടയുന്നതിനും ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിനും എൻ.ഡി.എ സർക്കാർ ഉറച്ച നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.