നവവധു തൂങ്ങി മരിച്ച നിലയിൽ
ആലുവ: സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാനെത്തിയ നവവധുവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ രാമവർമ്മപുരം കുറ്റിമുക്ക് ചിറയത്ത് വീട്ടിൽ ശ്രീക്കുട്ടന്റെ ഭാര്യ കൃഷ്ണപ്രിയ (24)യെയാണ് കീഴ്മാട് മാടപ്പിള്ളിത്താഴത്തെ വീട്ടിൽ മരിച്ചത്.
മാടപ്പിള്ളിത്താഴം കരിങ്കാളിയമ്മ ക്ഷേത്രത്തിനു സമീപം ഇഞ്ചിക്കപ്പറമ്പിൽ മോഹനന്റെ മകളാണ്. ഇവരുടെ വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയിൽ ശനിയാഴ്ച്ച വൈകിട്ടാണ് തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടുജോലിക്കാരിയായ മാതാവ് സുമതി തിരിച്ചെത്തിയപ്പോൾ വീടിന്റെ ഇരുവശത്തെ വാതിലുകളും അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കൃഷ്ണപ്രിയയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫുമായിരുന്നു. തുടർന്ന് അയൽവാസികളെത്തി വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നത്. കിടപ്പുമുറിയും കുത്തിത്തുറക്കേണ്ടി വന്നു. ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കഴിഞ്ഞ സെപ്തംബർ 14നായിരുന്നു വിവാഹം. രണ്ട് മാസത്തെ അവധിക്ക് ശേഷം ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്ക് തിരിച്ചുപോയി. കഴിഞ്ഞ 14നാണ് കൃഷ്ണപ്രിയ വിഷു ആഘോഷിക്കാനായി വീട്ടിലെത്തിയത്. ഇന്നലെ തൃശൂരിലെ വീട്ടിലേക്ക് പോകാനായി ആലുവ റെയിൽവേ സ്റ്റേഷനിലെത്താൻ ഓട്ടോറിക്ഷയും ഏർപ്പാടാക്കിയിരുന്നു. ശനിയാഴ്ച്ച ഉച്ചയ്‌ക്ക് സഹോദരൻ ഉണ്ണിക്കൊപ്പം ഭക്ഷണം കഴിക്കുമ്പോഴും സന്തോഷവതിയായിരുന്നു. തൃശൂരിലെ ഭർതൃസഹോദരിയുടെ കുട്ടികൾക്ക് നൽകാൻ കുട്ടിയുടുപ്പുകളും വാങ്ങിയിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ആലുവ സി.ഐ കെ.ജി. ഗോപകുമാർ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.