അനധികൃത നിലം നികത്ത്; ലോറി പിടികൂടി പൊലീസ്
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിന് സമീപമുള്ള വയൽ അനധികൃതമായി നികത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ മറികടന്ന് നിലം നികത്താനെത്തിയ ലോറി ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ജില്ലാ കളക്ടർക്ക് കൈമാറി.
മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരുടെ മകൻ ഡോ.അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സംഭവം. ക്ഷേത്രത്തിന് തൊട്ടടുത്തായി ഏകദേശം 14 ഏക്കറോളം വയലുണ്ട്. റവന്യൂ രേഖകളിൽ 'നിലം' എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ ഭൂമി നികത്താൻ യാതൊരുവിധ അനുമതിയും അധികൃതർ നൽകിയിട്ടില്ല. എന്നാൽ വസ്തുവിന് ചുറ്റും മറച്ചുകെട്ടി രഹസ്യമായാണ് മണ്ണടിച്ചിരുന്നത്.
അനധികൃത നികത്തൽ ശ്രദ്ധയിൽപ്പെട്ട കർഷകത്തൊഴിലാളി യൂണിയൻ വില്ലേജ് ഓഫീസർക്ക് പരാതി നൽകുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്‌തിരുന്നു. സ്റ്റോപ്പ് മെമ്മോ നിലനിൽക്കെ നികത്തൽ തുടർന്നതോടെയാണ് ലോറി പിടിച്ചെടുത്തത്. അതേസമയം തന്റെ ഭൂമിയിൽ ആരാണ് മണ്ണിട്ട് നികത്തുന്നതെന്ന് അറിയില്ലെന്നാണ് ഡോ.അജയകുമാർ വില്ലേജ് ഓഫീസർക്ക് നൽകിയ മൊഴി. സംഭവത്തിൽ റവന്യൂ അധികൃതർ അന്വേഷണം ശക്തമാക്കി.