ഓസ്ട്രിയയിൽ ആശങ്ക: ബേബി ഫുഡിൽ എലി വിഷം
വീയന്ന: ഓസ്ട്രിയയിൽ ബേബി ഫുഡിൽ എലി വിഷം കണ്ടെത്തി. ജർമ്മൻ ബ്രാൻഡായ ഹിപ്പിന്റെ 'കാരറ്റ് ആൻഡ് പൊട്ടറ്റോ' ബേബി ഫുഡ് ജാറിലാണ് എലി വിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഉത്പന്നം വാങ്ങിയ ഒരു രക്ഷിതാവ് അസ്വഭാവികതയുണ്ടെന്ന് അറിയിച്ചതോടെ പൊലീസ് സാമ്പിൾ പരിശോധിക്കുകയായിരുന്നു. ഇതിനിടെ, അജ്ഞാത സംഘം ജാറുകളിൽ വിഷം കലർത്തിയ വിവരം ജർമ്മൻ ഇന്റലിജൻസ് വൃത്തങ്ങൾ ഓസ്ട്രിയയ്ക്ക് കൈമാറി.
എത്ര ജാറുകളിൽ വിഷം കലർത്തിയെന്ന് വ്യക്തമല്ലാത്തതിനാൽ സ്പാർ സൂപ്പർമാർക്കറ്റ് ശൃംഖല വഴി രാജ്യത്ത് വില്പനയ്ക്കെത്തിച്ച ഹിപ്പ് ബേബി ഫുഡ് ഉത്പന്നങ്ങൾ മുഴുവൻ ഓസ്ട്രിയ തിരിച്ചുവിളിച്ചു. ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ, ഹംഗറി, ക്രൊയേഷ്യ, വടക്കൻ ഇറ്റലി എന്നിവിടങ്ങളിലെ സ്പാർ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഉത്പന്നങ്ങൾ നീക്കി. ചെക്ക് റിപ്പബ്ലികിൽ നിന്നും സ്ലോവാക്യയിൽ നിന്നും വിഷം കലർന്ന ജാറുകൾ അധികൃതർ പിടിച്ചെടുത്തു.
ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെട്ട ശേഷം വിതരണ കേന്ദ്രങ്ങളിലോ കടകളിലോ വച്ച് ജാറുകളിൽ ക്രിമിനൽ സംഘം വിഷം കലർത്തുകയായിരുന്നു. വിഷം കലർത്തിയ ജാറുകളുടെ താഴെ ഇവർ ചുവന്ന വൃത്തത്തോടെയുള്ള ഒരു വെള്ള സ്റ്റിക്കർ ഒട്ടിക്കുകയും ചെയ്തു. കമ്പനിയേയോ ഉത്പന്നം വിൽക്കുന്ന കടയേയോ പണത്തിനായി ഭീഷണിപ്പെടുത്താൻ വേണ്ടിയാകാം ഇങ്ങനെ ചെയ്തതെന്ന് കരുതുന്നു. പിന്നിലെ സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല.
ഓസ്ട്രിയൻ, ജർമ്മൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ജാറുകൾ വാങ്ങിയിട്ടുള്ളവർ അത് ഉപയോഗിക്കാൻ പാടില്ലെന്നും കുട്ടികൾക്ക് നൽകിയെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ അറിയിച്ചു. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വിഷം കലർന്ന ഒരു ജാർ ഇതിനോടകം വിറ്റുപോയിട്ടുണ്ടെന്ന് കരുതുന്നതായി അധികൃതർ വ്യക്തമാക്കി.