അമേരിക്കയിൽ വെടിയേറ്റ് മരിച്ച എട്ട് കുട്ടികളിൽ ഏഴും അക്രമിയുടെ മക്കൾ, 31കാരനായ പ്രതിയെ പൊലീസ് വധിച്ചു
വാഷിംഗ്‌ടൺ: അമേരിക്കയിൽ എട്ട് കുട്ടികളെ അക്രമി വെടിവച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 31കാരനായ ഷമാർ എൽക്കിൻസ് ആണ് എട്ട് കുട്ടികളെയും വെടിവച്ചുകൊന്നത്. ലൂസിയാനയിലെ ഷ്രീവ്‌പോർട്ടിൽ ഞായറാഴ്‌ച പുലർച്ചെ ആറ് മണിയോടെയാണ് വെടിവയ്‌പ്പുണ്ടായത്. രണ്ട് മണിക്കൂറോളം നീണ്ട ആക്രമത്തിൽ മരിച്ച എട്ട് കുട്ടികളിൽ ഏഴും ഷമാർ എൽക്കിൻസിന്റെ മക്കളാണ്. മൂന്ന് മുതൽ 11 വയസിനിടയിലുള്ള കുട്ടികളാണ് മരിച്ചത്.
അക്രമിയുടെ ഭാര്യയും കുട്ടികളുടെ അമ്മയായ സ്‌ത്രീയുൾപ്പടെ രണ്ടുപേർക്ക് വെടിവയ്‌പ്പിൽ പരിക്കുണ്ട്. മൂന്ന് വീടുകളിലായാണ് ആക്രമണം നടന്നത്. അക്രമിയെ പിൻതുടർന്ന പൊലീസ് ഏറ്റുമുട്ടലിൽ ഇയാളെ വധിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് അറിയിച്ച പൊലീസ് കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറായില്ല.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു ഞായറാഴ്‌ചത്തേത്. 2019ൽ ഒരു ആയുധകേസിൽ അറസ്റ്റിലായ ആളാണ് പ്രതിയായ ഷമാർ എൽക്കിൻസെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇയാൾക്ക് ആഭ്യന്തര കലഹത്തിന്റെ ചരിത്രമില്ല. രണ്ടാമത്തെ വീട്ടിനുള്ളിലാണ് ഏഴ് കുട്ടികളെ മരിച്ച നിലയിൽ കണ്ടത്. മൂന്നാമത്തെ വീടിന് മുകളിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിക്കവെയാണ് എട്ടാമത്തെ കുട്ടി മരിച്ചത്. വീടിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ വേറൊരു കുട്ടി പരിക്കുകളോടെ ആശുപത്രിയിലാണ്. ഈ കുട്ടിയുടെ പരിക്ക് ഗൗരവകരമല്ല എന്നാണ് സൂചന.
മൂന്ന് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് മരിച്ചത്. പ്രതി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.